റാഞ്ചി: ഇന്ത്യയിൽ വെച്ച് കൂട്ടബലാത്സംഗത്തിനിരയായതിനെ കുറിച്ച് തുറന്നുപറഞ്ഞ് സ്പാനിഷ് ട്രാവൽ വ്ലോഗർ. മരണത്തെ ഏറ്റവുമടുത്ത് കണ്ട ജീവിതത്തിലെ മൂന്ന് മണിക്കൂറുകളായിരുന്നു അതെന്നാണ് വ്ലോഗർ പറയുന്നത്.
ബൈക്കിൽ ലോകം ചുറ്റുന്നതിന്റെ ഭാഗമായി ഇന്ത്യയിലെത്തിയപ്പോഴാണ് യുവതിയും ഭർത്താവും ആക്രമിക്കപ്പെട്ടതും കൊള്ളയടിക്കപ്പെട്ടതും യുവതി ക്രൂരമായ ബലാത്സംഗത്തിന് ഇരയായതും. മാർച്ചിലായിരുന്നു സംഭവം. ബുധനാഴ്ച ഇവരുടെ യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോയിലാണ് തങ്ങൾക്ക് നേരിട്ട ദുരനുഭവത്തേക്കുറിച്ച് യുവതിയുടെ ഭർത്താവ് വ്യക്തമാക്കിയത്.
ദുരന്ത കഥയ്ക്ക് അവസാനമാകട്ടെ എന്ന പേരിലാണ് 59 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ദമ്പതികൾ പങ്കുവെച്ചത്. വീഡിയോയിൽ അക്രമികളിൽ ഒരാളുടെ ദൃശ്യവും ഉണ്ട്. ലോക സഞ്ചാരം തുടരുമെന്നും ദമ്പതികൾ പറയുന്നു. അക്രമികൾ വ്ലോഗറുടെ ഭർത്താവിനെയും ക്രൂരമായി മർദിച്ചിരുന്നു. ഭാര്യ രക്ഷപ്പെടുമെന്ന് കരുതിയിരുന്നില്ലെന്നും പിന്നീട് അവരെ കുറ്റിക്കാട്ടിൽ കണ്ടെത്തിയപ്പോൾ ആശ്വാസമായെന്നും അയാൾ വിഡിയോയിൽ പറയുന്നുണ്ട്.
യൂട്യൂബിൽ 2 ലക്ഷം ഫോളോവേഴ്സുള്ള വ്ലോഗറാണ് ഇന്ത്യയിൽ വച്ച് പീഡിപ്പിക്കപ്പെട്ടത്. 5 വർഷമായി വിവിധ രാജ്യങ്ങളിലൂടെ യാത്ര ചെയ്ത ശേഷമാണ് 28 കാരിയും ഭർത്താവും ഇന്ത്യയിലെത്തിയത്. ഇവരെ ആക്രമിച്ച ഏഴംഗ സംഘത്തിലെ നാല് പേരെ പൊലീസ് പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.