മുംബൈ: രാജ്യത്ത് മൊബൈൽ ഫോൺ സേവന നിരക്കുകൾ വീണ്ടും കുത്തനെ ഉയർന്നേക്കും. പ്രമുഖ ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവരാണ് നിരക്കുകൾ വർധിപ്പിക്കാൻ ഒരുങ്ങുന്നത്. അടുത്ത നാല് മാസത്തിനുള്ളിൽ തന്നെ നിരക്ക് വർധന നിലവിൽ വരുമെന്ന് ധനകാര്യ സേവന സ്ഥാപനമായ സെൻട്രം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പരമാവധി 15 ശതമാനം വരെ വർധനവാണ് പ്ലാനുകളിൽ പ്രതീക്ഷിക്കുന്നത്.
നിരക്ക് വർധന നിലവിൽ വരുന്നതോടെ ഉപഭോക്താക്കൾക്ക് പ്രതിമാസ, വാർഷിക പ്ലാനുകൾക്ക് വൻ തുക അധികമായി നൽകേണ്ടിവരും. 28 ദിവസത്തെ കാലാവധിയുള്ള പ്ലാനിന് നിലവിൽ 349 രൂപ നൽകുന്നിടത്ത് ഇനി മുതൽ 389 രൂപ നൽകേണ്ടി വരും. 899 രൂപയുടെ പ്ലാനിന് 1,007 രൂപയായും 3,599 രൂപയുടെ വാർഷിക പ്ലാനിന് 4,031 രൂപയായും തുക ഉയരും. കഴിഞ്ഞ മാസവും ഇതുസംബന്ധിച്ച സൂചന നൽകുന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അതേസമയം, പുതിയ സബ്‌സ്‌ക്രൈബർമാരെ (ഉപഭോക്താക്കൾ) സ്വന്തമാക്കുന്നതിൽ വോഡഫോൺ ഐഡിയയെയും റിലയൻസ് ജിയോയെയും പിന്നിലാക്കി എയർടെൽ മുന്നിലെത്തി. ട്രായ് പുറത്തുവിട്ട ജൂൺ മാസത്തിലെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഉപഭോക്താക്കളെ ശൃംഖലയിലേക്ക് ചേർത്തത് എയർടെല്ലാണ്.
ജിയോ 2.14 മില്യൺ പുതിയ വയർലെസ് സബ്‌സ്‌ക്രൈബർമാരെ കൂട്ടിച്ചേർത്തപ്പോൾ എയർടെൽ 2.98 മില്യൺ പുതിയ ആളുകളെയാണ് സ്വന്തമാക്കിയത്. വോഡഫോൺ ഐഡിയക്ക് 198.82 മില്യൺ ഉപഭോക്താക്കളെയാണ് ചേർക്കാൻ സാധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.