ന്യൂഡൽഹി: ഇ20 ഇന്ധന വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയ ആം ആദ്മി പാർട്ടി (എ.എ.പി) ദേശീയ കൺവീനറും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെയും പ്രവർത്തകരെയും ഡൽഹി പൊലീസ് തടഞ്ഞു. പ്രധാനമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകാനായി ലക്ഷ്യമാക്കി നടത്തിയ മാർച്ചിനിടയിലാണ് പൊലീസിന്റെ ഇടപെടൽ ഉണ്ടായത്. രാജ്യം ഇ20 ഇന്ധനം അടിച്ചേൽപ്പിക്കുന്നത് കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ കെജ്‌രിവാൾ ആവശ്യപ്പെട്ടു.
പൊലീസ് തടഞ്ഞതിനെ തുടർന്ന് സംസാരിച്ച എ.എ.പി അധ്യക്ഷൻ, ഈ വിഷയത്തിൽ ചർച്ചയ്ക്കായി പ്രധാനമന്ത്രി തങ്ങളെ വിളിച്ച് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദത്തിന് പ്രധാനമന്ത്രി മോദി വഴങ്ങരുതെന്ന് കെജ്‌രിവാൾ പറഞ്ഞു. അമേരിക്കയിൽ നിന്ന് എഥനോൾ വാങ്ങുന്നതും രാജ്യത്ത് ഇ20 നടപ്പിലാക്കുന്നതും ഉടൻ നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
"പ്രധാനമന്ത്രി ഞങ്ങളെ ചർച്ചയ്ക്ക് വിളിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് കാണിച്ച് ഞങ്ങൾ സന്ദേശം അയച്ചിട്ടുണ്ട്. ഈ വിഷയത്തിലുള്ള സമരം ഇനിയും തുടരും," കെജ്‌രിവാൾ വ്യക്തമാക്കി.
വിഷയത്തിൽ ലക്ഷക്കണക്കിന് പെറ്റിഷനുകളുമായിട്ടാണ് പാർട്ടി മാർച്ച് നടത്തുന്നതെന്നും പ്രധാനമന്ത്രി ചർച്ചയ്ക്ക് തയ്യാറാകണമെന്നും എ.എ.പി സംസ്ഥാന അധ്യക്ഷൻ സൗരഭ് ഭരദ്വാജ് ആവശ്യപ്പെട്ടു. "ജനങ്ങളുടെ ലക്ഷക്കണക്കിന് ഒപ്പുകളുള്ള പെറ്റിഷനുകളുമായാണ് പ്രവർത്തകർ ഇവിടെ എത്തിയിരിക്കുന്നത്. ഈ നിവേദനം പ്രധാനമന്ത്രിക്ക് കൈമാറാനും എഥനോൾ വിഷയത്തിൽ ചർച്ച നടത്താനും ഞങ്ങൾ ആഗ്രഹിക്കുന്നു," ഭരദ്വാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.