ന്യൂഡൽഹി: അസം -മിസോറാം അതിർത്തി സംഘർഷത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആളുകളുടെ ജീവിതത്തിൽ വിദ്വേഷവും അവിശ്വാസവും കുത്തിനിറച്ച് അദ്ദേഹം രാജ്യത്തെ പരാജയപ്പെടുത്തിയെന്നും ഇന്ത്യ ഇേപ്പാൾ അതിന്‍റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുകയാെണന്നും അദ്ദേഹം പറഞ്ഞു.
അസം-മിസോറാം അതിർത്തിയിലുണ്ടായ സംഘർഷത്തിൽ ആറ് അസം പൊലീസുകാരാണ് കൊല്ലപ്പെട്ടത്. 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്. സംഭവത്തിൽ മിസോറാം മുഖ്യമന്ത്രി സോറംതംഗ ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടൽ തേടിയിരുന്നു. അതിർത്തിയിൽ വെടിവയ്പ്പ് നടന്നതായും അസമിലെ കാച്ചാർ ജില്ലക്കും മിസോറാമിലെ കോലാസിബ് ജില്ലക്കും സമീപം സർക്കാർ വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വടക്കുകിഴക്കൻ മുഖ്യമന്ത്രിമാരെ ഷില്ലോങ്ങിൽ സന്ദർശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് അക്രമം. അതിർത്തി പ്രശ്‌നം പരിഹരിക്കാൻ ഷാ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ വിളിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. അക്രമങ്ങൾ അവസാനിപ്പിക്കാൻ ഇരുവിഭാഗവും ജാഗ്രത പുലർത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
ലൈലാപൂർ അതിർത്തിയിലുള്ള സുരക്ഷ വിഭാഗത്തിനു നേരെ മിസോറാം പക്ഷത്തെ സാമൂഹിക ദ്രോഹികൾ ചേർന്ന് കല്ലേറ് നടത്തുന്നത് തുടർക്കഥയായിരുന്നുവെന്നും ഒടുവിൽ രക്തച്ചൊരിച്ചിലിലേക്ക് നീങ്ങുകയായിരുന്നുവെന്നും അസം പൊലീസ് കുറ്റപ്പെടുത്തുന്നു. എന്നാൽ, ഐ.ജി.പിയുടെ നേതൃത്വത്തിൽ 200 ഓളം അസം സായുധ പൊലീസ് സംഘം അതിർത്തി കടന്ന് വയ്രെങ്റ്റെ ഓട്ടോ സ്റ്റാന്‍ഡിലെത്തി കണ്ണീർ വാതകം പ്രയോഗിക്കുകയായിരുന്നുവെന്നും അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നും മിസോറാമും കുറ്റെപ്പടുത്തി. തുടർന്നാണ് വെടിവെപ്പുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.