ബെംഗളൂരു: ലോകത്തിലെ ഇതരവിഭാഗങ്ങളെ കൂടി ഹിന്ദുസമൂഹത്തിന്റെ ഭാഗമാക്കി ഒന്നിപ്പിക്കാൻ ആഗ്രഹമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം (ആർ.എസ്.എസ്) സർസംഘചാലക് മോഹൻ ഭാഗവത്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരേ പൂർവ്വികരുടെ പിൻഗാമികളാണെന്ന് മോഹൻ ഭാഗവത് പറഞ്ഞു. അവർക്ക് അത് അറിയില്ലായിരിക്കാം, അല്ലെങ്കിൽ അവരെ അത് മറക്കാൻ പ്രേരിപ്പിച്ചിരിക്കാം, പക്ഷേ മറ്റുള്ളവർക്കെല്ലാം അവർ ഹിന്ദുക്കളാണെന്ന് അറിയാമെന്നും ഭാഗവത് കൂട്ടിച്ചേർത്തു.
‘ഹിന്ദു സമൂഹം അതിന്റെ മഹത്വത്തിന്റെ ഉന്നതിയിലാണ്. ലോകത്തെ ഒന്നിപ്പിക്കാൻ ഞങ്ങൾ എപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്,’ ആർ.എസ്.എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരുവിൽ സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്യവെ ആർ.എസ്.എസ് മേധാവി പറഞ്ഞു. ‘നമ്മള്‍ അങ്ങനെയാണ്, കാരണം ഹിന്ദു എന്നത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു പദമാണ്. ഭാരതത്തില്‍ ജീവിക്കുന്ന, എല്ലാ വൈവിധ്യങ്ങളെക്കുറിച്ചും കാഴ്ചപ്പാടുള്ള, ബഹുമാനിക്കുന്ന, അംഗീകരിക്കുന്നവരെയാണ് ഹിന്ദുക്കള്‍ എന്ന് വിളിക്കുന്നത്,’ മോഹന്‍ ഭാഗവത് പറഞ്ഞു.
‘നമ്മള്‍ വേര്‍പിരിഞ്ഞും വ്യത്യസ്തരുമായി കാണപ്പെടുന്നുണ്ടെങ്കിലും, ഒരേ ഐക്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഓരോ വ്യക്തിയുടെയും പരമോന്നത ലക്ഷ്യം ആ ഐക്യം സാക്ഷാത്കരിക്കുകയും സന്തോഷം നേടുകയും ചെയ്യുക എന്നതാണ്, കാരണം ആ സന്തോഷം ശാശ്വതമാണ്. ഇതാണ് എല്ലാ ഇന്ത്യന്‍ മതങ്ങളും പഠിപ്പിക്കുന്നത്. ഭരണഘടനയുടെ ആമുഖം ആളുകൾ വായിച്ചാൽ, അതേ ആശയം അവിടെയും പ്രതിഫലിക്കുന്നത് മനസ്സിലാകും. നമ്മുടെ സമൂഹത്തെ പരമ്പരാഗതമായി ഹിന്ദു എന്നാണ് വിളിച്ചിരുന്നത്. ഹിന്ദു സമൂഹം സംഘടിതമായിരിക്കണം,’ ഭാഗവത് പറഞ്ഞു.
‘ഒരു പരീക്ഷയിൽ, നമ്മൾ ആദ്യം ലളിതമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. അതുപോലെ, മുഴുവൻ സമൂഹത്തെയും ഒന്നിപ്പിക്കുക എന്നതാണ് നമ്മുടെ ദൗത്യം. അഹിന്ദു എന്നൊന്നില്ല. മറ്റുള്ളവരെ സ്വീകരിക്കുക, നിങ്ങളുടെ സ്വന്തം രീതിയിൽ ഉറച്ചുനിൽക്കുക, ഒരുമിച്ച് ജീവിക്കുക, ഒരുമിച്ച് പുരോഗമിക്കുക. വഴികൾ വ്യത്യസ്തമായതിനാൽ വഴക്കുണ്ടാക്കേണ്ടതില്ല.’
‘ഭാരതത്തിന്റെ കാരണക്കാർ ഹിന്ദുക്കളാണ്. ബ്രിട്ടീഷുകാർ സൃഷ്ടിച്ച ഒരു രാഷ്ട്രമല്ല അത്. നമ്മൾ ഒരു പുരാതന രാഷ്ട്രമാണ്. ധാരാളം മനുഷ്യർ ഉണ്ടാകാം, പക്ഷേ ഒരു സംസ്കാരമേയുള്ളൂ. ബാബർ പഞ്ചാബ് ആക്രമിച്ചപ്പോൾ അദ്ദേഹം ആളുകളെ കൂട്ടക്കൊല ചെയ്തു. അന്ന് ഗുരുനാനാക് ജി അവിടെ ഉണ്ടായിരുന്നു. ഹിന്ദു, മുസ്‍ലിം സ്ത്രീകൾ വളരെയധികം കഷ്ടപ്പെട്ടുവെന്ന് അദ്ദേഹം എഴുതി. എന്തുകൊണ്ടാണ് അദ്ദേഹം മുസ്ലീം സ്ത്രീകളെ പരാമർശിച്ചത്? കാരണം അവരും ഈ മണ്ണിന്റെ ഭാഗമായിരുന്നു,’ ഭഗവത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.