ന്യൂഡൽഹി: ബഹുരാഷ്ട്ര കമ്പനിയായ നെസ്ലെയുടെ കുട്ടികൾക്കുവേണ്ടിയുള്ള ഉൽപന്നമായ സെറിലാക്കിലെ ചേരുവകൾ പരിശോധിക്കാൻ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ഭക്ഷ്യസുരക്ഷാ നിയന്ത്രണ ഏജൻസിയായ എഫ്.എസ്.എസ്.എ.ഐയോട് ആവശ്യപ്പെട്ടു. അമിതമായ അളവിൽ പഞ്ചസാര ചേർക്കുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് മന്ത്രാലയത്തിന്റെ നടപടി.
ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങൾ, ആഫ്രിക്ക, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഉയർന്നതോതിൽ പഞ്ചസാരയുള്ള ഉൽപന്നമാണ് വിൽക്കുന്നതെന്ന് സ്വിറ്റ്സർലൻഡിലെ സന്നദ്ധ സംഘടനയായ പബ്ലിക് ഐ ആൻഡ് ഇന്റർനാഷണൽ ബേബി ഫുഡ് ആക്ഷൻ നെറ്റ്വർക്ക് (ഐ.ബി.എഫ്.എ.എൻ) ആണ് കണ്ടെത്തിയത്. ഇന്ത്യയിൽ വിൽക്കുന്ന സെറിലാക്കിൽ ഓരോ തവണ കുട്ടിക്ക് കൊടുക്കുന്ന അളവിലും 2.7 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് സ്വിസ് സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, യു.കെ, ജർമനി എന്നിവിടങ്ങളിൽ ആറ് മാസം പ്രായമായ കുട്ടികൾക്കുവേണ്ടിയുള്ള സെറിലാക്കിൽ പഞ്ചസാര ചേർത്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി നടപടി സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷാ നിയന്ത്രണ ഏജൻസിക്ക് നിർദേശം നൽകിയതായി ഉപഭോക്തൃകാര്യ സെക്രട്ടറിയും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി മേധാവിശൈശവകാശ സംരക്ഷണത്തിനുള്ള ദേശീയ കമീഷനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. എഫ്.എസ്.എസ്.എ.ഐക്ക് കമീഷൻ നോട്ടീസ് അയച്ചു.
അതേസമയം, ഉൽപന്നങ്ങളുടെ ഗുണനിലവാരത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാറില്ലെന്നും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കുട്ടികൾക്കുള്ള ഉൽപന്നങ്ങളിലെ പഞ്ചസാരയുടെ അളവ് 30 ശതമാനത്തിലധികം കുറച്ചതായും നെസ്ലെ ഇന്ത്യ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.