ജസ്റ്റിസ് മാധവ് ജെ. ജാംദാർ

പ്രതിഷേധിച്ചതിന് എസ്.ഡി.പി.ഐ നേതാവിനെ നാടുകടത്തി; പൗരന്മാർ സർക്കാരിന്റെ അടിമകളല്ലെന്ന് പൊലീസിനോട് ബോംബെ ഹൈകോടതി

മുംബൈ: പൗരത്വ ഭേദഗതി നിയമം, ഗ്യാൻവാപി മസ്ജിദ്, തുടങ്ങിയ വിഷയങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതിന്റെ പേരിൽ എസ്.ഡി.പി.ഐ ​നേതാവിനെ നാടുകടത്തിയ മുംബൈ പൊലീസി​ന്റെ ഉത്തരവ് റദ്ദാക്കി ബോംബെ ഹൈകോടതി. സർക്കാർ തീരുമാനങ്ങളെ എതിർക്കുകയോ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യുന്നത് നാടുകടത്തലിനുള്ള കാരണമല്ലെന്നും, ഇത് പൗരന്റെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

എസ്.ഡി.പി.ഐ ജനറൽ സെക്രട്ടറി സയീദ് അഹമ്മദ് അബ്ദുൽ വാഹിദ് ചൗധരി സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് മാധവ് ജെ. ജാംദാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പൊലീസിനെതിരെ രൂക്ഷവിമർശനമുന്നയിച്ചത്. ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി അഹമ്മദ് ചൗധരിയെ മുംബൈ പൊലീസ് ഒരു വർഷത്തേക്ക് നാടുകടത്തിയിരുന്നു.

ഒരു സാധാരണ പൗരന് തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശത്തെ ഇത്രത്തോളം കടുപ്പമുള്ള നടപടികളിലൂടെ അടിച്ചമർത്താൻ ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ‘എന്താണ് സംഭവിക്കുന്നത്? രാജ്യത്തെ പൗരന്മാരെല്ലാം സർക്കാർ സർക്കാരിന്റെ അടിമകളാണോ? അവർക്ക് പ്രതിഷേധിക്കാൻ കഴിയില്ലേ?’ എന്ന് ജസ്റ്റിസ് ജാംദാർ വാദത്തിനിടെ ചോദിച്ചു. 'ബി.ജെ.പി സർക്കാർ മുർദാബാദ്', 'അമിത് ഷാ മുർദാബാദ്' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ വിളിച്ചതിന്റെ പേരിൽ ഒരാളെ നാടുകടത്തുന്നത് ജനാധിപത്യത്തിൽ അംഗീകരിക്കാനാവില്ലെന്നും, ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ ഒരു പൗരന്റെ മൗലികാവകാശമാണെന്നും കോടതി വ്യക്തമാക്കി.

സമീപകാലത്ത് രാജ്യത്തുണ്ടായ വിവിധ പരീക്ഷാ ക്രമക്കേടുകളെ സൂചിപ്പിച്ചുകൊണ്ട്, ഇത്തരം വിഷയങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചാൽ അവർക്കെതിരെ കേസുകൾ എടുക്കുകയാണോ പൊലീസ് ചെയ്യേണ്ടതെന്നും കോടതി ചോദിച്ചു. പൊലീസ് ഉദ്യോഗസ്ഥർ ഭരണാധികാരികളുടെയോ മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ ദാസന്മാരല്ല, മറിച്ച് പൊതുജനങ്ങളുടെ സേവകരാണെന്ന കാര്യവും കോടതി ഓർമിപ്പിച്ചു. പൊലീസ് നടപ്പിലാക്കിയ ഈ നാടുകടത്തൽ നടപടി ദുരുദ്ദേശ്യപരമാണെന്നും ഇത് ഭരണഘടന നൽകുന്ന 19, 21 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും വിധിയിൽ ചൂണ്ടിക്കാട്ടി.

തെളിവുകളൊന്നും പരിശോധിക്കാതെ, കേവലം പ്രതിഷേധങ്ങളുടെ പേരിൽ മാത്രം ഒരു പൗരനെ നാടുകടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു വ്യക്തി അക്രമം നടത്തുകയോ സമാധാനത്തിന് ഭംഗം വരുത്തുകയോ ചെയ്യുമെന്ന് വിശ്വസിക്കാൻ തക്കതായ തെളിവുകൾ ഇല്ലാത്തപ്പോൾ, ഇത്തരത്തിൽ സഞ്ചാരസ്വാതന്ത്ര്യം തടയുന്നത് അനുവദിക്കാനാവില്ല. ജനാധിപത്യപരമായ വിയോജിപ്പുകളെ അടിച്ചമർത്താൻ സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് ശരിയല്ലെന്നും, പൗരന്മാർക്ക് അന്തസ്സോടെ ജീവിക്കാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും പൂർണ സ്വാതന്ത്ര്യമുണ്ടെന്നും ഓർമിപ്പിച്ചുകൊണ്ട്, മുംബൈ പൊലീസിന്റെ നടപടിയെ പൂർണമായും തള്ളിക്കളയുകയാണ് കോടതി ചെയ്തത്.

Tags:    
News Summary - HC quashes externment order for staging protests: ‘Can’t citizens raise slogans?’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.