ഗ്യാൻവാപി പള്ളിയുടെ കാർബൺ ഡേറ്റിങ്ങിന് വാരണാസി കോടതിയുടെ അനുമതി

വാരാണസി: ഗ്യാൻവാപി പള്ളിയിൽ ശാസ്ത്രീയ സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് (എ.എസ്.ഐ) നിർദേശം നൽകി വാരാണസി കോടതി. വിഷയത്തിൽ നേരത്തേയുള്ള സുപ്രീംകോടതി ഉത്തരവ് പരിഗണിച്ച്, ഹിന്ദു വിഭാഗത്തിലെ പരാതിക്കാർ ശിവലിംഗം ഉണ്ടെന്ന് പറയുന്ന ‘വുദുഖാന’യിൽ സർവേ ഉണ്ടാകില്ല.

കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള പള്ളി നിർമിച്ചത് ക്ഷേത്രത്തിനുമുകളിലാണോ എന്ന കാര്യത്തിൽ തീർച്ച വരുത്താൻ ആവശ്യെമങ്കിൽ ഖനനവും നടത്താമെന്ന് കോടതി വ്യക്തമാക്കി. സർവെ നടപടികളുടെ ഫോട്ടോകളും വിഡിയോ ദൃശ്യങ്ങളും ഉൾപ്പെടുത്തി ആഗസ്റ്റ് നാലിനകം എ.എസ്.ഐ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പളളിയുടെ മൂന്ന് മിനാരങ്ങൾക്ക് താഴെ ഭൂമിക്കടിയിലുള്ള സംഗതികൾ വ്യക്തമാകാൻ ഉപകരിക്കുന്ന ‘ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ’ (ജി.പി.ആർ) സർവെ നടത്താൻ പ്രത്യേക നിർദേശമുണ്ട്.

മുഗൾ കാലഘട്ടത്തിലെ പള്ളി നിർമിച്ചത് ക്ഷേത്രഭൂമിയിലാണോ എന്നകാര്യം അറിയാൻ പരിശോധന വേണമെന്നായിരുന്നു ഹിന്ദു വിഭാഗത്തിന്റെ ആവശ്യം. ഇത് ജസ്റ്റിസ് എ.കെ. വിശ്വേശ് അംഗീകരിക്കുകയായിരുന്നു. കോടതി ഉത്തരവ് വന്നപ്പോൾ പുറത്ത് തടിച്ചുകൂടിയ ഹരജി അനുകൂല വിഭാഗക്കാർ ‘ഹര ഹര മഹാദേവ്’ എന്ന് മുദ്രാവാക്യം മുഴക്കി. കേസിൽ അടുത്ത വാദം ആഗസ്റ്റ് നാലിനാണ്. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ട് ജൂലൈ 14നാണ് കോടതി വിധിപറയാൻ മാറ്റിയത്. കോടതി ഉത്തരവിനെതിരെ മേൽകോടതിയിൽ അപ്പീൽ പോകുമെന്ന് പള്ളി കമ്മിറ്റി അഭിഭാഷകൻ മുഹമ്മദ് തൗഹീദ് ഖാൻ അറിയിച്ചു. സർവേ പള്ളിക്ക് കേടുപാടുണ്ടാക്കാമെന്നും ഉത്തരവ് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

പള്ളിസമുച്ചയമാകെ പുരാവസ്തു പരിശോധന നടത്തിയാൽ മാത്രമേ കാശി വിശ്വനാഥ് ക്ഷേത്രം-ഗ്യാൻവാപി പള്ളി തർക്കം പരിഹരിക്കാനാകൂ എന്ന് നേരത്തേ ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയ്ൻ പറഞ്ഞിരുന്നു. അലഹബാദ് ഹൈകോടതി ഉത്തരവിനുശേഷം മേയ് 16നാണ് വാരാണസി ജില്ല കോടതി എ.എസ്.ഐ സർവേ വേണമെന്ന ഹരജി കേൾക്കാമെന്ന് അറിയിച്ചത്. ശിവലിംഗം ഉണ്ടെന്നു പറയുന്ന സ്ഥലത്ത് സംരക്ഷണം ഉറപ്പാക്കണമെന്ന് മുമ്പ് സുപ്രീംകോടതി ഉത്തരവുണ്ടായിരുന്നു.

ഗ്യാൻവാപി മസ്ജിദ് പരിസരത്തുനിന്ന് കണ്ടെത്തിയ ശിവലിംഗമെന്ന് അവകാശപ്പെടുന്ന വസ്തു ശാസ്ത്രീയ പരിശോധനക്കു വിധേയമാക്കാൻ നേരത്തേ എ.എസ്.ഐക്ക് അലഹബാദ് ഹൈകോടതി നിർദേശം നൽകിയിരുന്നു. ശാസ്ത്രീയ പരിശോധന ആവശ്യപ്പെട്ട് നേരത്തേ നാലു വനിതകൾ നൽകിയ ഹരജി വാരാണസി കോടതി തള്ളിയതിനെതിരായ അപ്പീൽ പരിഗണിച്ചായിരുന്നു ഈ ഉത്തരവ്.

ശിവലിംഗമെന്ന് അവകാശപ്പെടുന്നത് നമസ്കാരത്തിന് അംഗശുദ്ധി വരുത്തുന്ന വുദുഖാനയിലെ ജലധാരയുടെ ഭാഗമാണെന്ന് ഗ്യാൻവാപി പള്ളി നടത്തിപ്പുകാരായ അഞ്ജുമൻ മസ്ജിദ് കമ്മിറ്റി പറയുന്നു. എന്നാൽ, ഇത് ശിവലിംഗമാണെന്ന് ഉറപ്പാക്കാൻ കാർബൺ പരിശോധന, ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ (ജി.പി.ആർ), ഖനനം എന്നിവ നടത്തണമെന്നുമായിരുന്നു പരാതിക്കാരുടെ ആവശ്യം. ഇത് അംഗീകരിച്ചായിരുന്നു ജസ്റ്റിസ് അരവിന്ദ് കുമാർ മിശ്ര ഉൾപ്പെട്ട ബെഞ്ചിന്റെ നിർദേശം. പരിശോധനക്കിടെ കേടുപാടുകൾ വരുത്തരുതെന്ന് ഉത്തരവിൽ എടുത്തുപറഞ്ഞിരുന്നു.

Tags:    
News Summary - Gyanvapi mosque's carbon dating allowed by Varanasi court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.