അഹ്മദാബാദ്: ഗുജറാത്തിൽ പ്രത്യേക വോട്ടർ പട്ടിക തീവ്ര പരിഷ്‍കരണത്തിന് (എസ്.ഐ.ആറിൽ) ബി.എൽ.ഒ ആയി നിയോഗിക്കപ്പെട്ട അധ്യാപകൻ ആത്മഹത്യ ചെയ്തു. ഗിർ സോമനാഥ് ജില്ലയിൽ വെള്ളിയാഴ്ചയാണ് അരവിന്ദ് വധേർ എന്ന അധ്യാപകൻ ആത്മഹത്യ ചെയ്തത്.
എസ്.ഐ.ആർ പ്രക്രിയയുമായി ബന്ധപ്പെട്ട മാനസിക സമ്മർദമാണ് സ്വയം മരണം തിരഞ്ഞെടുക്കാൻ കാരണമെന്ന് അരവിന്ദ് ആത്മഹത്യ കുറിപ്പിലെഴുതിയതായി ബന്ധുക്കൾ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ദേവ്‍ലി ഗ്രാമത്തിലെ തന്റെ വീട്ടിൽ അരവിന്ദിനെ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. സർക്കാർ സ്കൂൾ അധ്യാപകനാണ് അരവിന്ദ്.
എസ്.ഐ.ആർ ജോലികൾ തുടരാൻ കഴിയുന്നില്ലെന്നും മാനസിക സമ്മർദമുണ്ടെന്നും മരണമല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും ഭാര്യക്ക് എഴുതിയ കത്തിൽ അരവിന്ദ് പറയുന്നു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ജില്ല കലക്ടർ എൻ.വി. ഉപാധ്യായ് പറഞ്ഞു. അരവിന്ദ് മികച്ച ബി.എൽ.ഒ ആയിരുന്നുവെന്നും തന്റെ ബൂത്തിലെ 40 ശതമാനം ജോലികളും അദ്ദേഹം പൂർത്തിയാക്കിയിരുന്നുവെന്നും കലക്ടർ പറഞ്ഞു. അതേസമയം, ബി.എൽ.ഒമാരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ പ്രൈമറി സ്കൂൾ അധ്യാപകരുടെ സംഘടന പ്രതിനിധികൾ ഗാന്ധിനഗറിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കണ്ടു. വ്യാഴാഴ്ച ഖേദാ ജില്ലയിൽ ബി.എൽ.ഒ ആയ അധ്യാപകൻ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. എസ്.ഐ.ആർ ജോലിഭാരമാണ് അദ്ദേഹത്തിന്റെ മരണകാരണമെന്നാണ് ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.