എഥനോൾ ഇന്ധനം സുരക്ഷിതം, വാഹന ഇൻഷുറൻസിനെ ബാധിക്കില്ല; ആശങ്കകൾ തള്ളി കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്തിന്റെ എഥനോൾ ബ്ലെൻഡിങ് പദ്ധതി പൂർണമായും സുരക്ഷിതവും ഉപഭോക്തൃ സൗഹൃദവുമാണെന്നും കേന്ദ്ര സർക്കാർ. E20 ഇന്ധനം ഉപയോഗിക്കുന്നത് വാഹനങ്ങളുടെ ഇൻഷുറൻസ് പോളിസികളെ ബാധിക്കുമെന്ന തരത്തിൽ ഉയരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ അറിയിച്ചു.

എഥനോൾ മിശ്രിത ഇന്ധനം ഉപയോഗിച്ചാൽ വാഹനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും മറ്റും നടക്കുന്ന പ്രചാരണങ്ങൾ തെറ്റാണെന്ന് ബന്ധപ്പെട്ടവരുമായി നടത്തിയ ചർച്ചയിൽ വ്യക്തമായതായി മന്ത്രാലയം വ്യക്തമാക്കി.

എഥനോൾ ബ്ലെൻഡിങ് എന്നത് ലോകമെങ്ങും അംഗീകരിക്കപ്പെട്ട ഒരുരീതിയാണ്. അമേരിക്ക, ബ്രസീൽ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ഇത് വിജയകരമായി നടപ്പിലാക്കുന്നുണ്ട്. സാമ്പത്തികമായും പാരിസ്ഥിതികമായും ഏറെ ഗുണകരമായ പദ്ധതിയാണിത്. ഇന്ധന ഇറക്കുമതി കുറക്കുന്നതിനും കാർഷിക വരുമാനം വർധിപ്പിക്കുന്നതിനും എഥനോൾ മിശ്രിത പദ്ധതി സഹായകമാകുന്നു. പദ്ധതിയുടെ സുരക്ഷയെക്കുറിച്ചോ ഇൻഷുറൻസിനെക്കുറിച്ചോ ഉള്ള അനാവശ്യ ആശങ്കകൾ വെച്ചുപുലർത്തേണ്ടതില്ല -മന്ത്രാലയത്തിന്റെ വാർത്തകുറിപ്പ് വ്യക്തമാക്കി.

ഇന്ധന വില വർധനവും വായുമലിനീകരണവും പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ, പരിസ്ഥിതി സൗഹൃദവും ലാഭകരവുമാകുന്ന പദ്ധതി ​എന്ന നിലയിലാണ് ‘എഥനോൾ’ മിശ്രിത ഇന്ധനം പരിചയപ്പെടുത്തുന്നത്. നിലവിലുള്ള E20 പെട്രോളിൽനിന്ന് E85, E100 തുടങ്ങിയ ഉയർന്ന എഥനോൾ ഇന്ധനങ്ങൾ വാഹനങ്ങളിൽ ഉപയോഗിച്ചു വരികയാണ്.

കരിമ്പ്, ചോളം, അരി തുടങ്ങിയ കാർഷിക വിളകളിലെ പഞ്ചസാരയും അന്നജവും യീസ്റ്റിന്റെ സഹായത്തോടെ പുളിപ്പിച്ചാണ് എഥനോൾ ഉൽപാദിപ്പിക്കുന്നത്. തുടർന്ന് ലഭിക്കുന്ന ദ്രാവകം അത്യാധുനിക സംവിധാനങ്ങളിലൂടെ വാറ്റി ശുദ്ധീകരിച്ച് അതിലെ ജലാംശം പൂർണമായും നീക്കം ചെയ്യുന്നു. ഇങ്ങനെ ലഭിക്കുന്ന 99.5 ശതമാനം ശുദ്ധതയുള്ള ഈ ആൽക്കഹോൾ പെട്രോളിൽ കലർത്തുന്നതിനുള്ള ഇന്ധന-ഗ്രേഡ് എഥനോളായി മാറ്റുകയാണ് ​ചെയ്യുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.