ന്യൂഡൽഹി: കേരളം, അസം, പുതുച്ചേരി നിയമസഭകളിലേക്കും വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലേക്കും നടന്ന വോട്ടെടുപ്പിൽ അസമിലും പുതുച്ചേരിയിലും റെക്കോഡ് പോളിങ്. ഇതുവരെ പുറത്തുവന്ന കണക്കുകൾ പ്രകാരം കേരളത്തിൽ 78.24 ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. സർവിസ് വോട്ടർമാരുടെയും തപാൽ വോട്ടുകളുടെയും കണക്കുകൾ ഉൾപ്പെടാതെയുള്ള പ്രാഥമിക വിവരങ്ങളാണിവയെന്നും അന്തിമ കണക്കുകൾ പിന്നീട് ലഭ്യമാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
അസമും പുതുച്ചേരിയും ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.
അസമിൽ ആകെ 85.38% പേർ വോട്ട് രേഖപ്പെടുത്തി. പുരുഷന്മാർ- 84.80%, സ്ത്രീകൾ- 85.96%, ഭിന്നലിംഗക്കാർ- 36.84% എന്നിങ്ങനെയാണ് കണക്കുകൾ. 2016ൽ രേഖപ്പെടുത്തിയ 84.67 ശതമാനമെന്ന റെക്കോഡാണ് ഇത്തവണ അസം മറികടന്നത്
കേരളത്തിൽ ആകെ 78.24% പേർ വോട്ട് രേഖപ്പെടുത്തി. പുരുഷന്മാർ- 75.01%, സ്ത്രീകൾ- 80.86%, ഭിന്നലിംഗക്കാർ- 57.04% എന്നിങ്ങനെയാണ് വോട്ടിങ് നില.
പുതുച്ചേരിയിൽ ആകെ 89.83% പേർ ബൂത്തിലെത്തി. പുരുഷന്മാർ- 88.09%, സ്ത്രീകൾ- 91.33%, ഭിന്നലിംഗക്കാർ- 91.81% എന്നിങ്ങനെയാണ് വോട്ടിങ് ശതമാനം. 2011-ൽ രേഖപ്പെടുത്തിയ 86.19 ശതമാനമായിരുന്നു പുതുച്ചേരിയുടെ ചരിത്രത്തിലെ ഉയർന്ന പോളിങ്.
കർണാടക, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടന്നത്. കർണാടകയിലെ ബാഗൽക്കോട്ട്-24 മണ്ഡലത്തിൽ 68.70 ശതമാനവും, ദാവൻഗരെ സൗത്ത്-107 മണ്ഡലത്തിൽ 68.55 ശതമാനവും പോളിങ് രേഖപ്പെടുത്തി. നാഗാലാൻഡിലെ കോറിഡാംഗ്-28 മണ്ഡലത്തിൽ 82.21 ശതമാനം പേർ വിധിയെഴുതിയപ്പോൾ, ത്രിപുരയിലെ ധർമ്മനഗർ-56 മണ്ഡലത്തിൽ 80.04 ശതമാനം പോളിങ് രേഖപ്പെടുത്തി.
അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലായി ആകെ 296 മണ്ഡലങ്ങളിലാണ് ഇന്ന് പൊതുതിരഞ്ഞെടുപ്പ് നടന്നത്. ചരിത്രത്തിലാദ്യമായി ഈ മൂന്ന് ഇടങ്ങളിലെയും മുഴുവൻ പോളിങ് സ്റ്റേഷനുകളിലും തത്സമയ വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര തെരഞ്ഞെടുപ്പ് സന്ദർശന പരിപാടിയുടെ (IEVP) ഭാഗമായി 22 രാജ്യങ്ങളിൽ നിന്നുള്ള 38 പ്രതിനിധികൾ തെരഞ്ഞെടുപ്പ് പ്രക്രിയകൾ നിരീക്ഷിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ സ്ഥാനാർത്ഥികളുടെ കളർ ഫോട്ടോകൾ ഉൾപ്പെടുത്തിയത് ഇത്തവണത്തെ പ്രത്യേകതയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.