ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസിൽ കൊലയാളികൾ ഉപയോഗിച്ചതെന്നു കരുതുന്ന രണ്ടു ഇരുചക്രവാഹനങ്ങൾ പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു. കേസിൽ പിടിയിലായ എച്ച്.എൽ. സുരേഷിെൻറ ബന്ധുക്കളുടെ താമസ സ്ഥലങ്ങളിൽനിന്നാണ് ടി.വി.എസ് മൊപഡും ഹീറോ ഹോണ്ട സ്പ്ലെണ്ടർ ബൈക്കും കണ്ടെത്തിയത്. സുരേഷിെൻറ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലിലാണ് കർണാടകയിലെ തുമകുരുവിലെ കുനിഗലിലിൽനിന്നും ഇവ പിടിച്ചെടുത്തത്.
കൊലപാതകം നടത്താൻ ഇവ ഉപയോഗിച്ചുവെന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധന ആവശ്യമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കൊലയാളിയായ പരശുറാം വാഗ്മറെക്ക് താമസസ്ഥലം ഒരുക്കി നൽകിയതും കൊലപാതക സമയത്ത് ഉപയോഗിച്ച വസ്ത്രങ്ങളും ഹെൽമറ്റുകളും നശിപ്പിച്ചതും സുരേഷാണെന്നും കണ്ടെത്തിയിരുന്നു.
അതേസമയം, നേരത്തേ പിടിയിലായ പുണെ സ്വദേശി അമോൽ കാലെക്ക് പുരോഗമന വാദികളായ നരേന്ദ്ര ദാഭോൽക്കറുടെയും ഗോവിന്ദ് പൻസാരെയുടെയും കൊലപാതകത്തെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. ദാഭോൽക്കർ 2013 ആഗസ്റ്റ് 20നും പൻസാരെ 2015 ഫെബ്രുവരി 20നുമാണ് കൊല്ലപ്പെടുന്നത്. ദാഭോൽക്കർ കൊലപാതക കേസിലെ മുഖ്യപ്രതിയായ വീരേന്ദ്ര താവ്ഡെയുമായും അമോൽ കാലെക്ക് അടുത്തു പരിചയമുണ്ടായിരുന്നു.
വീരേന്ദ്ര താവ്ഡെയുടെ അറസ്റ്റിനുശേഷം തീവ്ര ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കാൻ അമോൽ കാലെ നിയോഗിക്കപ്പെടുകയായിരുന്നുവെന്നാണ് എസ്.ഐ.ടി വ്യക്തമാക്കുന്നത്. ദാഭോൽക്കർ വധക്കേസിൽ വീരേന്ദ്ര താവ്ഡെയെ മുഖ്യപ്രതിയാക്കി 2016 സെപ്റ്റംബർ അഞ്ചിന് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ച് കൃത്യം ഒരുവർഷത്തിനുശേഷമാണ് 2017 സെപ്റ്റംബർ അഞ്ചിന് ബംഗളൂരുവിൽ ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. ഇതുകൂടാതെ എം.എം. കൽബുർഗിയുടെ കൊലപാതകത്തിന് നേതൃത്വം നൽകിയതും അമോൽ കാലെ ആണെന്നാണ് വിവരം. വീട്ടിലെത്തി വാതിലിൽ മുട്ടിയത് അമോൽ കാലെയാണെന്ന് കൽബുർഗിയുടെ കുടുംബവും സ്ഥിരീകരിച്ചിരുന്നു. ഗണേഷ് മിസ്കിനും അമോൽ കാലെയും ചേർന്നാണ് കൽബുർഗിെയ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിെൻറ നിഗമനം.
കർണാടക മഹാരാഷ്ട്ര അതിർത്തിയിൽ ബെളഗാവി വനമേഖലയിൽ നടന്ന ആയുധ പരിശീലനത്തിനിടെ കൊലയാളിയായ പരശുറാം വാഗ് മറെയോട് ഗൗരി ലങ്കേഷിെൻറ തലക്കുനേരെ വെടിയുതിർക്കാൻ നിർദേശം നൽകിയെന്ന വിവരവും പുറത്തുവന്നു. പരിശീലകരിലൊരാൾ കൽബുർഗി വധക്കേസിൽ നേരിട്ട് പങ്കാളിയായതായും അന്വേഷണ സംഘം വ്യക്തമാക്കുന്നുണ്ട്. രണ്ടുപേരെയും കൊലപ്പെടുത്താൻ ഉപയോഗിച്ചത് ഒരേ തോക്കാണെന്നുള്ള ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയുള്ള പരശുറാമിെൻറ വെളിപ്പെടുത്തൽ ഇരു കൊലപാതകങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.