ഹസ്സൻ: ഹസ്സൻ ജില്ലാ കോടതി സമുച്ചയത്തിന് സമീപം അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ ഗുണ്ടാനേതാവ് കൊല്ലപ്പെട്ടു. ബംഗളൂരു അണ്ടർവേൾഡുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മഞ്ജേഷ് (43) ആണ് കൊല്ലപ്പെട്ടത്. ഹസ്സൻ ജില്ലാ കോടതിക്ക് സമീപമുള്ള ചന്നപട്ടണ പ്രദേശത്ത് രാവിലെയായിരുന്നു സംഭവം.
ആയുധധാരികളായ ഒരു സംഘം മഞ്ജേഷിനെ ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പ്രതികൾ മഞ്ജേഷിന്റെ മുഖത്തും ശരീരത്തും തുടർച്ചയായി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. മുഖം തിരിച്ചറിയാനാവാത്ത വിധം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. മഞ്ജേഷിന്റെ അമ്മ ഹസ്സൻ സ്വദേശിനിയാണ്. ഇദ്ദേഹം കുറച്ചുകാലമായി ബംഗളൂരുവിലാണ് താമസിച്ചിരുന്നത്. ചില ആവശ്യങ്ങൾക്കായി ഹസ്സനിൽ എത്തിയപ്പോഴാണ് ആക്രമണം നടന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം.
മുൻ വൈരാഗ്യമോ ക്രിമിനൽ സംഘങ്ങളുമായുള്ള തർക്കങ്ങളോ ആകാം കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു. കൊലപാതകത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മഞ്ജേഷിന്റെ ക്രിമിനൽ പശ്ചാത്തലം, സമീപകാല യാത്രകൾ, തർക്കങ്ങൾ എന്നിവ പോലീസ് പരിശോധിച്ചുവരികയാണ്. പ്രതികളെ കണ്ടെത്താൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ദൃക്സാക്ഷികളെ ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.