13,000 കോടി തട്ടി നാടുവിട്ട മെഹുൽ ചോക്സിയെ ആൻറിഗ്വയിൽ കാണാനില്ല. തിരഞ്ഞിറങ്ങി പൊലീസ്

ലണ്ടൻ: പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് ബന്ധുവായ നീരവ് മോദിക്കൊപ്പം 13,000 കോടി രൂപ തട്ടി നാടുവിട്ട വജ്രവ്യാപാരി മെഹുൽ ചോക്സി കരീബിയൻ ദ്വീപായ ആൻറിഗ്വയിൽ നിന്ന് കാണാതായി. ഇന്ത്യയിൽ അന്വേഷണ സംഘം തിരയുന്ന ചോക്സി നാടുവിട്ട് അടുത്തിടെ ആൻറിഗ്വ ആൻറ് ബർബുഡ പൗരത്വമെടുത്തിരുന്നു. ഇവിടെ കഴിഞ്ഞുവരുന്നതിനിടെയാണ് മുങ്ങിയതെന്ന് പൊലീസ് പറയുന്നു.

തിങ്കളാഴ്ച ഭക്ഷണത്തിനായി വൈകുന്നേരം വീടുവിട്ടിറങ്ങിയ ചോക്സിയെ പിന്നീട് കണ്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. ചോക്സി സഞ്ചരിച്ച വാഹനം പിന്നീട് പരിസരത്തെ ജോളി തുറമുഖത്ത് കണ്ടുകിട്ടി. ഇദ്ദേഹത്തെ കാണാതായതായും കുടുംബം ആശങ്കയിലാണെന്നും ചോക്സിയുടെ അഭിഭാഷകൻ പറഞ്ഞു.

ദേശസാത്കൃത ബാങ്കായി പഞ്ചാബ് നാഷനലിൽനിന്ന് വൻതുക തട്ടി നാടുവിട്ട സംഭവത്തിൽ ബന്ധുവായ നീരവ് മോദി ലണ്ടനിലെ ജയിലിലാണ്. ഇന്ത്യയിലേക്ക് നാടുകടത്തരുതെന്നാവശ്യപ്പെട്ട് നൽകിയ കേസ് കോടതി പരിഗണനയിലാണ്. 2018 ജനുവരി ആദ്യവാരം ഇന്ത്യ വിടുന്നതിന് മുമ്പായി 2017ലാണ് ചോക്സി ആൻറിഗ്വ പൗരത്വമെടുത്തത്. നിക്ഷേപകർക്ക് നൽകുന്ന ആനുകൂല്യം ഉപയോഗിച്ചായിരുന്നു പൗരത്വം.  നാടുവിട്ടതിന് തൊട്ടുപിറകെ തട്ടിപ്പ് വാർത്ത പുറത്തെത്തുകയും ചെയ്തു.

ചോക്സിയും തെൻറ കമ്പനി ഗീതാഞ്ജലി ജെംസും ചേർന്നാണ് ശതകോടികളുടെ വായ്പയെടുത്ത് മുങ്ങിയത്. ചില ബാങ്ക് ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ചായിരുന്നു വലിയ തുക വായ്പ തരപ്പെടുത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഗീതാഞ്ജലി ഗ്രൂപിെൻറ പേരിലുള്ള 14.45 കോടിയുടെ ആസ്തി കണ്ടുകെട്ടാൻ ഉത്തരവിട്ടിരുന്നു. 

Tags:    
News Summary - Fugitive Businessman Mehul Choksi Goes Missing In Antigua, Police Launch Manhunt: Reports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.