കരുത്തുകൂട്ടി ഇന്ത്യ; മൂന്ന് റഫാൽ വിമാനങ്ങൾ കൂടിയെത്തി

ന്യൂഡൽഹി: രാജ്യത്തിന്‍റെ പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി മൂന്ന് റഫാൽ യുദ്ധ വിമാനങ്ങൾ കൂടി ഇന്ത്യയിലെത്തി. ഫ്രാൻസിലെ ഇസ്ത്രസ് വ്യോമ കേന്ദ്രത്തിൽ നിന്ന് ദീർഘദൂരം നേരിട്ട് പറന്നാണ് നാലാം ബാച്ച് വിമാനങ്ങൾ ജാംനഗറിലെത്തിയത്. ഇതോടെ വ്യോമസനേക്ക് എത്തിയ റഫാൽ വിമാനങ്ങളുടെ എണ്ണം 14 ആയി. യാത്രക്കിടെ വിമാനങ്ങൾക്ക് ഇന്ധനം നിറക്കാൻ യു.എ.ഇ വ്യോമസേന സൗകര്യം ഒരുക്കിയിരുന്നു.

2020 സെപ്റ്റംബർ 10നാണ് ആദ്യ ബാച്ചിൽ അഞ്ചും നവംബർ അഞ്ചിന് രണ്ടാം ബാച്ചിൽ മൂന്നും ജനുവരി 28ന് നാലാം ബാച്ചിൽ മൂന്നും റഫാൽ വിമാനങ്ങൾ എത്തിയിരുന്നു. 59,000 കോടി രൂപക്ക് 36 യുദ്ധ വിമാനങ്ങളാണ് കരാർ പ്രകാരം ഫ്രാൻസ് ഇന്ത്യക്ക് കൈമാറേണ്ടത്. 2023ലോടെ മുഴുവൻ വിമാനങ്ങളും രാജ്യത്തെത്തും.

റഷ്യൻ സുഖോയ് വിമാനങ്ങൾ ഇറക്കുമതി ചെയ്ത് 23 വർഷങ്ങൾക്ക് ശേഷം ഇന്ത്യ വാങ്ങുന്ന പ്രധാന യുദ്ധ വിമാനമാണ് ഫ്രാൻസിൽ നിന്നുള്ള റഫാൽ. ഫ്രഞ്ച് വിമാന നിർമാണ രംഗത്തെ പ്രമുഖരായ ഡസ്സൗൾട്ട് ഏവിയേഷനാണ് റഫാലിന്‍റെ നിർമാതാക്കൾ.

100 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യത്തിലേക്ക് വായുവിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിറ്റിയോർ മിസൈൽ, സ്കൾപ് ക്രൂസ് മിസൈൽ എന്നിവയാണ് വിമാനത്തിലുള്ള പ്രധാന ആയുധങ്ങൾ. ഇതടക്കമുള്ളവക്കായി 14 ആയുധ സംഭരണികളും വിമാനത്തിലുണ്ട്. ബ്രിട്ടൻ, ജർമനി, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, സ്വീഡൻ അടക്കം രാജ്യങ്ങൾ പൊതുവിൽ നേരിടുന്ന ഭീഷണി ചെറുക്കാൻ തയാറാക്കിയ മിസൈലാണ് മിറ്റിയോർ.

Tags:    
News Summary - Fourth Batch of Rafale Jets Land in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.