പീഡനത്തിനിരയായ പെൺകുട്ടിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; നാല് പേർക്കെതിരെ കേസ്

ലഖ്നോ: പീഡനത്തിനിരയായ പെൺകുട്ടിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേർക്കെതിരെ കേസ്. പീഡനക്കേസ് പ്രതിയായ പവൻ നിഷാദ്, സഹോദരങ്ങളായ അശോക് നിഷാദ്, പ്രഭു നിഷാദ്, ലോക്ചന്ദ് നിഷാദ് എന്നിവരാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ നാലു പേരും ഒളിവിലാണെന്നും ഇവർക്കെതിരായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ കൗസംബിയിലായിരുന്നു സംഭവം. വയലിലൂടെ നടന്ന് പോകുകയായിരുന്ന പെൺകുട്ടിയെ സംഘം കോടാലി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്. ഇതിന് പിന്നാലെയാണ് കൊലപാതകം.

2022ലായിരുന്നു പവൻ നിഷാദിനെതിരെ പെൺകുട്ടി പൊലീസിൽ പരാതി നൽകുന്നത്. കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഇതിന് പിന്നാലെ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിയും കുടുംബവും പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയതായാണ് റിപ്പോർട്ട്. അതേ വർഷം പവൻ നിഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം നടക്കുന്നതിന് 15 ദിവസം മുമ്പാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്.

പ്രതികൾ ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകി മടങ്ങുന്നതിനിടെയായിരുന്നു സംഭവമെന്ന് കുട്ടിയുടെ ബന്ധു പറഞ്ഞു. വീടിന് പുറത്തുവെച്ച് നാലംഗം സംഘം തങ്ങളെ തടഞ്ഞുനിർത്തിയെന്നും കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കുട്ടി ഇത് നിഷേധിച്ചതോടെ കോടാലി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നും ബന്ധു കൂട്ടിച്ചേർത്തു.

പ്രതിയെ ഭയന്ന് പരിക്കേറ്റ കുട്ടിയെ രക്ഷപ്പെടുത്താൻ പ്രദേശവാസികൾ ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്.

സംഭവത്തിൽ പ്രതികൾക്കെതിരെ കേസെടുത്തതായും ഇവർക്കെതിരായ അന്വേഷണം ഊർജിതമാക്കിയതായും മഹെവാഘട്ട് പൊലീസ് അറിയിച്ചു. 

Tags:    
News Summary - Four accused in murder of rape victim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.