ബി.ജെ.പിക്ക് വഴിയൊരുക്കാൻ സിനിമകളും

മുംബൈ: പൊതുതെരഞ്ഞെടുപ്പിനുമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും രാഷ്ട്രീയ താൽപര്യങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ പത്തോളം സിനിമകൾ. ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരണം ലക്ഷ്യമിട്ടുള്ള ഈ സിനിമകൾ ഇസ്‍ലാമോഫോബിയ വളർത്തുന്നതിലും മുഖ്യ പങ്കുവഹിക്കുന്നു. ഇടത്-ലിബറൽ ആശയങ്ങൾക്കെതിരെയും ഈ സിനിമകൾ പ്രചാരണം നടത്തുന്നുണ്ട്.

ഗോധ്ര ട്രെയിൻ തീപിടിത്തവും തുടർന്നുണ്ടായ ഗുജറാത്ത് കലാപവും പ്ര​മേയമാകുന്ന ‘ആക്സിഡന്റ് ഓർ കോൺസ്പിരസി: ഗോധ്ര’, ‘ദി സബർമതി റിപ്പോർട്ട്’ എന്നീ സിനിമകൾ 59 ഹിന്ദു തീർഥാടകരുടെ മരണത്തിനിടയാക്കിയ ഗോധ്ര ട്രെയിൻ തീപിടിത്തത്തിന് പിന്നിലെ ‘യഥാർഥ കഥകൾ’ പുറത്തുകൊണ്ടുവരുന്നുവെന്നാണ് അവകാശ വാദം.

‘ആഖിർ പലായൻ കബ് തക്’ എന്ന മറ്റൊരു സിനിമ ഹിന്ദു പലായനത്തി​ന്റെ കഥയാണ് പറയുന്നത്. ‘റസാകർ’ എന്ന സിനിമയാകട്ടെ, ഇന്ത്യൻ സ്വാതന്ത്ര്യത്തിനുമുമ്പും ശേഷവും ഹൈദരാബാദിലെ അർധ സൈനിക വിഭാഗമായ റസാകർമാർ നടത്തിയ ‘ഹിന്ദു വംശഹത്യ’യുടെ കഥ പറയുന്നതാണ്. ബി.ജെ.പി നേതാവാണ് സിനിമ നിർമിച്ചത്.

ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ചുള്ള ‘ആർട്ടിക്കിൾ 370’ എന്ന സിനിമയെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രശംസിച്ചിരുന്നു. വീർ സവർക്കറിനെക്കുറിച്ചുള്ള സിനിമയും ഇക്കൂട്ടത്തിലുണ്ട്.

സമീപകാലത്തിറങ്ങിയ ‘ദി ക​ശ്മീർ ഫയൽസ്’, ​‘കേരള സ്റ്റോറി’ എന്നീ സിനിമകൾ മുസ്‍ലിംകൾക്കെതിരായ ഹിന്ദുത്വ വാദികളുടെ പ്രചാരണങ്ങൾ ഏറ്റുപിടിക്കുന്നതായിരുന്നു.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പും സമാന പ്രവണതയുണ്ടായിരുന്നു. ബി.ജെ.പിയുടെ ആശയപ്രചാരണത്തിനാണ് ഇ​ത്തരം സിനിമകൾ പുറത്തിറങ്ങുന്നതെന്ന് വിമർശകർ പറയുന്നു. രോഹിംഗ്യൻ മുസ്‍ലിംകൾ ഹിന്ദുക്കളെ പലായനം ചെയ്യാൻ നിർബന്ധിതരാക്കുമെന്ന തരത്തിൽ ഭീതി ജനിപ്പിക്കുന്നതിലും ഇത്തരം സിനിമകൾ പങ്കു വഹിക്കുന്നുണ്ട്. മഹാത്മാഗാന്ധി ഇല്ലായിരുന്നെങ്കിൽ 30 വർഷം മുമ്പെങ്കിലും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമായിരുന്നുവെന്ന് ‘സവർക്കർ’ സിനിമ പറഞ്ഞുവെക്കുന്നു. 

Tags:    
News Summary - Films to Support BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.