കർഷകരാണ് ഇന്ത്യ; ഇപ്പോൾ വിട്ടുവീഴ്ച ചെയ്താൽ പിന്നെ ഭാവിയില്ല -രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യയെന്നാൽ കർഷകരാണെന്നും പ്രക്ഷോഭത്തിൽ ഇന്ന് വിട്ടുവീഴ്ച ചെയ്താൽ പിന്നെ ഭാവിയില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി, നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം നൽകിയശേഷം ചെയ്ത ട്വീറ്റിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

''മോദി സർക്കാർ തങ്ങളെ ഒറ്റിക്കൊടുക്കുകയായിരുന്നെന്ന് രാജ്യത്തെ കർഷകർക്ക് മനസ്സിലായി. പ്രക്ഷോഭത്തിൽനിന്ന് കർഷകർ പിൻമാറില്ല. കാരണം ഇന്ന് വിട്ടുവീഴ്ച ചെയ്താൽ പിന്നെ തങ്ങളുടെ ഭാവി നിലനിൽക്കില്ലെന്ന് അവർക്കറിയാം. കൃഷിക്കാരാണ് ഇന്ത്യ. ഞങ്ങൾ കർഷകരൊടൊപ്പമുണ്ട്.'' -അദ്ദേഹം വ്യക്തമാക്കി.

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, ഡി.എം.കെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ എന്നിവരാണ് രാഹുൽ ഗാന്ധിയോടൊപ്പം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടത്.

കർഷക വിരുദ്ധമായ നിയമങ്ങൾ പിൻവലിക്കുന്നതിന്‍റെ ആവശ്യകത രാഷ്ട്രപതിയെ അറിയിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു. ജനാധിപത്യ വിരുദ്ധമായി ചർച്ചകൾ കൂടാതെ പാസാക്കിയ നിയമങ്ങൾ പിൻവലിക്കണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം തള്ളിയാണ് ഏകപക്ഷീയമായി ബിൽ പാസാക്കിയതെന്ന് ശരദ് പവാർ പറഞ്ഞു.

അതിനിടെ, പ്രക്ഷോഭം പരിഹരിക്കാനായി കേന്ദ്ര സർക്കാർ എഴുതി നൽകിയ വാഗ്ദാനങ്ങൾ കർഷകർ ഇന്ന് തള്ളിയിരുന്നു. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ തീരുമാനം. സമരം രാജ്യവ്യാപകമാക്കാൻ കർഷക സംഘടനകൾ ആഹ്വാനം ചെയ്തു. സംസ്ഥാന, ജില്ല കേന്ദ്രങ്ങളില്‍ തിങ്കളാഴ്ച പ്രതിഷേധ പ്രകടനം നടത്തും. ഡല്‍ഹിയിലേക്കുള്ള പാതകള്‍ ഉപരോധിക്കും. രാജ്യത്തെ മുഴുവന്‍ കര്‍ഷകരും ഡല്‍ഹിയിലെത്താനും ആഹ്വാനമുണ്ട്.

Tags:    
News Summary - Farmer is Hindustan We are all with farmer -Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.