ന്യൂഡൽഹി: അടിയന്തരാവസ്ഥയെ മറക്കാൻ ഒരു ഇന്ത്യക്കാരനും ആകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’ലാണ് മോദി അടിയന്തരാവസ്ഥ ദിനങ്ങൾ ഒാർമിപ്പിച്ചത്. എന്നാൽ, രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് കോൺഗ്രസ് വക്താവ് തിരിച്ചടിച്ചു.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെതന്നെ അധഃസ്ഥിത വിഭാഗങ്ങളുടെ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെയും ആദിവാസികളുടെയും അടിസ്ഥാന അവകാശങ്ങൾ കവരുകയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചു.
രാജ്യത്ത് ഒരു മാസത്തിനുള്ളിൽ നടന്ന കർഷക ആത്മഹത്യ, കാർഷിക തകർച്ച, ന്യൂനപക്ഷങ്ങൾക്ക് എതിരായ ആൾക്കൂട്ട ആക്രമണങ്ങൾ തുടങ്ങിയ പ്രശ്നങ്ങളിൽ മൗനം പുലർത്തുന്നതായിരുന്നു പ്രധാനമന്ത്രിയുടെ പ്രഭാഷണം.
ജനാധിപത്യത്തെ മുറിവേൽപിച്ച സംഭവങ്ങളെക്കുറിച്ച് ഒാർമകളുണ്ടായിരിക്കുകയും ഒപ്പം മുന്നോട്ട് പോവുകയും വേണമെന്നതിനാൽ ജനാധിപത്യത്തെക്കുറിച്ച് നിരന്തര ജാഗ്രത ആവശ്യമാണ്. 1975 ജൂൺ 25 എന്നത് ജനാധിപത്യത്തിെൻറ ഒരു ഉപാസകനും മറക്കാൻ കഴിയാത്ത ഇരുണ്ട രാത്രിയാണ്. രാജ്യം ശരിക്കും ജയിലായി മാറി.
പ്രതിപക്ഷ സ്വരങ്ങളെ ശ്വാസംമുട്ടിച്ച് കൊന്നു. ജയപ്രകാശ് നാരായണൻ അടക്കമുള്ള പ്രധാന നേതാക്കളെ ജയിലിൽ അടച്ചു. അടിയന്തരാവസ്ഥയുടെ നിഴലിൽനിന്ന് ജുഡീഷ്യറിപോലും മുക്തമായിരുന്നില്ല. മാധ്യമങ്ങളെ ഉപയോഗ ശൂന്യമാക്കി മാറ്റി -മോദി പറഞ്ഞു.
ഇൗദ് ആശംസകൾ നേർന്ന പ്രധാനമന്ത്രി, പി.എൻ. പണിക്കർ ഫൗണ്ടേഷെൻറയും പി.ടി. ഉഷ സ്കൂൾ ഒാഫ് അത്ലറ്റിക്സിെൻറയും പ്രവർത്തനങ്ങളെയും അനുസ്മരിച്ചു. വെളിയിട വിസർജന മുക്തമായതായി പ്രഖ്യാപിച്ച മൂന്ന് സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ കേരളത്തെയും അദ്ദേഹം പ്രശംസിച്ചു.
പ്രധാനമന്ത്രിയെ വിമർശിച്ച കോൺഗ്രസ് വക്താവ് ടോം വടക്കൻ, മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടുന്നതും മാധ്യമ സ്ഥാപനങ്ങളിൽ നടക്കുന്ന പരിശോധനകളും അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ പട്ടികയിൽ വരുമെന്ന് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.