പിടിച്ചെടുത്ത ആനക്കൊമ്പ്
കൊക്രാജർ: അസമിലെ കൊക്രാജർ ജില്ലയിൽ ആനക്കൊമ്പ് അനധകൃതമായി കൈവശം വച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പൊലീസും വനംവകുപ്പും നടത്തിയ സംയുക്ത ഓപറേഷനിൽ രണ്ട് ആനക്കൊമ്പുകൾക്ക് പിന്നാലെ അനധികൃതമായി സംസ്കരിച്ച സാൽ മരത്തടികളും പിടിച്ചെടുത്തു. ഗോസായിഗാവ് സ്വദേശി സതാന്‍ നർസാരി(30) കച്ചുഗാവ് ബസാർ സ്വദേശി റിപന്‍ ബസുമാതരി(42) എന്നിവരാണ് അറസ്റ്റിലായത്. ജില്ലയിലെ വന്യജീവി കടത്തിനെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഓപറേഷൻ ആരംഭിച്ചതെന്ന് അധികൃതർ അറിയിച്ചു. ബോർഡർ ഡി.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കച്ചുഗാവ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ റെയ്ഡിലാണ് ഗോസായിഗാവ് സ്വദേശി സതാൻ നർസാരി (30), കച്ചുഗാവ് ബസാർ സ്വദേശി റിപൻ ബസുമാതരി (42) എന്നിവർ പിടിയിലായത്.
2,000 രൂപയ്ക്കാണ് ഈ കൊമ്പുകൾ കൈമാറിയതെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതികൾ അറിയിച്ചു. വനത്തിനുള്ളിൽ കണ്ടെത്തിയ ആനയുടെ ജഡത്തിൽ നിന്നാണ് കൊമ്പ് ശേഖരിച്ചതെന്നും പ്രതികളിലൊരാൾ അവകാശപ്പെട്ടു. പ്രതികളുടെ മൊഴികൾക്കുപിന്നാലെ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി. അന്വേഷണത്തിനിടെ ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വനംവകുപ്പും സശസ്ത്ര സീമാ ബലും (എസ്.എസ്.ബി) പ്രാദേശിക പൊലീസും ചേർന്ന് പ്രതികളിലൊരാളുടെ വീട്ടിൽ വീണ്ടും തിരച്ചിൽ നടത്തി. ഈ തിരച്ചിലിനൊടുവിൽ 133 സാൽ മരത്തടികൾ കണ്ടെടുക്കുകയായിരുന്നു. സംഭവത്തിൽ വനനിയമപ്രകാരം നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.
`പിടിച്ചെടുത്ത തടികൾ വകുപ്പിന്റെ കസ്റ്റഡിയിലാണ്. ഇതിന്റെ ഉറവിടവും ലക്ഷ്യസ്ഥാനവും കണ്ടെത്താൻ കൂടുതൽ അന്വേഷണം നടക്കുകയാണ്' അന്വേഷണസംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു. മേഖലയിൽ വന്യജീവികൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളും അനധികൃത തടി വ്യാപാരവും നടത്തുന്ന ശൃംഖലയുമായി കേസിന് ബന്ധമുണ്ടോ എന്ന് അധികൃതർ സംശയിക്കുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.