സിതാൽകുച്ചിൽ സി.ഐ.എസ്.എഫിനെ വിന്യസിക്കേണ്ടതില്ലെന്ന് തെരഞ്ഞടുപ്പ് കമ്മീഷൻ
കൊൽക്കത്ത: 2021ലെ തെരഞ്ഞെടുപ്പിനിടെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ നടത്തിയ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ട സിതാൽകുച്ചിയിൽ ഇത്തവണ സി.ഐ.എസ്.എഫിനെ വിന്യസിക്കരുതെന്ന് തെരഞ്ഞടുപ്പ് കമ്മീഷൻ. പശ്ചിമബംഗാൾ കൂച്ച് ബെഹാർ ജില്ലയിലെ സിതാൽകുച്ചിൽ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനിടെയായിരുന്നു സി.ഐ.എസ്.എഫ് വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടത്. നാളെയാണ് ഈ മണ്ഡലത്തിൽ ലോക്സഭാ വോട്ടെടുപ്പ്. പ്രതിഷേധം കണക്കിലെടുത്ത് ഇവിടെ സി.ഐ.എസ്.എഫ് സേനയെ വിന്യസിക്കേണ്ടന്ന് തെരഞ്ഞടുപ്പ് കമീഷൻ തീരുമാനിച്ചത്.
ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിനെയും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിനെയും മാത്രമെ ഇവിടെ വിന്യസിക്കുകയുള്ളൂ. പോളിങ് ദിവസം ക്രമസമാധാനം തകർക്കാൻ അനുവദിക്കില്ലെന്നും തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കേന്ദ്ര സേനയെ കൂടാതെ 4,500 സംസ്ഥാന പൊലീസിനെക്കൂടി വിന്യസിക്കും. അലിപുർദുവാറിൽ 2,454 പൊലീസ് ഉദ്യോഗസ്ഥരെയും ജൽപായ്ഗുഡിയിൽ 3077 പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
2021 ഏപ്രിൽ 10 ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിനിടെ സിതാൽകുച്ചിലെ ജോർപത്കിയിലെ 126ാം നമ്പർ ബൂത്തിന് സമീപമായിരുന്നു സി.ഐ.എസ്.എഫ് വെടിവെപ്പ്. നാലുപേരാണ് അന്ന് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.