പരിക്കേറ്റ വിദ്യാർഥികൾ
ഹൈദരാബാദ്: ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി (ഇഫ്‌ലു) ക്യാമ്പസിൽ വിദ്യാർത്ഥി യൂണിയൻ ഭാരവാഹികൾക്കും എൻ.എസ്.യു.ഐ പ്രവർത്തകർക്കും നേരെ വ്യാപക അക്രമം. ക്യാമ്പസിലെ ബഷീർ ഹോസ്റ്റലിൽ വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. ഇരുമ്പ് വടികളും ബിയർ കുപ്പികളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ മൂന്ന് വിദ്യാർഥികൾക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ഉൾപ്പെട്ട 14 വിദ്യാർഥികൾക്കെതിരെ ഒസ്മാനിയ യൂണിവേഴ്സിറ്റി പോലീസ് കേസെടുത്തു.
വെള്ളിയാഴ്ച പുലർച്ചെ മൂന്നിനും നാലിനും ഇടയിൽ എബിവിപി പ്രവർത്തകർ സംഘടിച്ചെത്തി ബഷീർ ഹോസ്റ്റലിൽ കടന്നുകയറി ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് വിദ്യാർഥി യൂണിയൻ ആരോപിച്ചു. പരിക്കേറ്റ ചില വിദ്യാർഥികളെ ബാത്ത്‌റൂമുകളിൽ നിന്ന് ഇടനാഴികളിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് ക്രൂരമായി മർദ്ദിക്കുകയും മുറികളും വസ്തുവകകളും തല്ലിത്തകർക്കുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ വനിതാ വിദ്യാർഥികൾക്ക് നേരെ അസഭ്യവർഷവും ഭീഷണിയും ഉണ്ടായതായും വിദ്യാർഥി യൂണിയൻ നേതാക്കൾ വ്യക്തമാക്കി.
ആഗസ്റ്റ് 13-ന് എം.ബി.സി ഹോസ്റ്റലിന് മുന്നിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് ഈ അക്രമം നടന്നതെന്ന് എൻ.എസ്.യു.ഐ അറിയിച്ചു. പ്രതിഷേധത്തിനിടെ സ്‌കൂൾ ഓഫ് അറബ് ആൻഡ് ഏഷ്യൻ സ്റ്റഡീസ് കൗൺസിലർ റിഷിത് നായക്കിനെതിരെ ജാതീയ അധിക്ഷേപം നടത്തുകയും യൂണിയൻ വൈസ് പ്രസിഡന്റ് സോനു രാജിനെ മർദ്ദിക്കുകയും ചെയ്തിരുന്നതായി ആരോപണമുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഹോസ്റ്റലിൽ ആസൂത്രിതമായി കയറി ആക്രമണം നടത്തിയത്.
അക്രമത്തിൽ സർവകലാശാല അധികൃതരുടെയും പോലീസിന്റെയും ഭാഗത്തുനിന്ന് കടുത്ത അനാസ്ഥ ഉണ്ടായതായി വിദ്യാർഥികൾ കുറ്റപ്പെടുത്തി. ബഷീർ ഹോസ്റ്റൽ വാർഡൻ കൂടിയായ ഡെപ്യൂട്ടി പ്രോക്ടർ അക്രമം തടയാൻ ഇടപെട്ടില്ലെന്നും വിദ്യാർഥികൾ പരാതിയുമായി എത്തിയപ്പോൾ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യരുതെന്ന് പോലീസിനോട് ആവശ്യപ്പെട്ടതായും യൂണിയൻ ആരോപിച്ചു.
സംഭവത്തിൽ ഇരുവിഭാഗങ്ങളിലെയും പരാതികളിൽ കേസ് എടുത്ത പോലീസ് ഇതുവരെ 14 പേർക്കെതിരെ നടപടി സ്വീകരിച്ചു. ഇതിൽ ഏഴ് പേരെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ബാക്കി ഏഴ് പേർക്ക് സ്റ്റേഷൻ ജാമ്യം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ക്യാമ്പസിൽ കൂടുതൽ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.