ന്യൂഡൽഹി: കുടുംബത്തിലെ ഇസ്‍ലാമിക ചുറ്റുപാടുകളെയും വിശ്വാസങ്ങളെയും കുറിച്ച് മനസ്സ് തുറന്ന് നടൻ സെയ്ഫ് അലി ഖാന്റെ സഹോദരിയായ സബ പട്ടൗഡി. തന്റെ പിതാവായ മൻസൂർ അലി ഖാൻ പട്ടൗഡിയെ വിവാഹം കഴിച്ച ശേഷമാണ് മാതാവ് ഷർമിള ടാഗോർ ഇസ്‍ലാം മതത്തിലേക്ക് വരുന്നതെന്ന് സബ പറഞ്ഞു.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ കുടുംബകാര്യങ്ങളെക്കുറിച്ചും മറ്റും മനസ് തുറന്നത്. മക്കൾക്ക് വ്യക്തമായ അടിത്തറ ലഭിക്കുന്നതിന് വേണ്ടി മാതാവ് ഞങ്ങളെ ഇസ്‍ലാംമത വിശ്വാസ പ്രകാരം വളർത്തുകയായിരുന്നു. എന്നാൽ, വീട്ടിൽ മതം അടിച്ചേൽപ്പിച്ചിരുന്നില്ല. എല്ലാ മതങ്ങളുടെയും ഉത്സവങ്ങൾ ആഘോഷിച്ചിരുന്നുവെന്നും അവർ പറഞ്ഞു. ഇസ്‍ലാംമതവുമായി ആത്മബന്ധമുണ്ട്. ആത്മീയ വ്യക്തിയാണ് താൻ. മറ്റ് മതങ്ങളെ താൻ ഏറെ ബഹുമാനിക്കുന്നുണ്ടെന്നും സബ വ്യക്തമാക്കി.
'അമ്മയും അബ്ബയും വിവാഹിതരായപ്പോൾ അമ്മ ഇസ്‍ലാം മതം സ്വീകരിക്കുകയും ഞങ്ങളെ ആ മതത്തിൽ വഴിനടത്തുകയും ചെയ്തു. ഞങ്ങൾ ആശയക്കുഴപ്പത്തിലാകാതിരിക്കാനും ഒരു വ്യക്തമായ അടിത്തറ ഉണ്ടാകാനും വേണ്ടിയാകാം അത്. അതിനാൽ ഞങ്ങളുടെ വീട്ടിൽ അമ്പലമോ ഹൈന്ദവ ആചാരങ്ങളോ ഉണ്ടായിരുന്നില്ല' — സബ പറഞ്ഞു.
ഇസ്‍ലാമിനെയും റമദാനെയും കുറിച്ച് പരിചയപ്പെടുത്തിയത് മാതാവായിരുന്നു. എന്നാൽ, എന്ത് പിന്തുടരണമെന്നത് ഞങ്ങളുടെ തെരഞ്ഞെടുപ്പായിരുന്നു. മതത്തെ ഞങ്ങളുടെ മേൽ മാതാപിതാക്കൾ അടിച്ചേൽപ്പിച്ചിരുന്നില്ല. സഹോദരങ്ങളായ സെയ്ഫ് അലി ഖാനും സോഹ അലി ഖാനും മിശ്രവിവാഹം കഴിച്ചവരാണ്. അതിനാൽ കുടുംബത്തിൽ ഒരാളും ഒരു കാര്യവും കർശനമായി തുടരുന്നില്ലെന്നും അവർ പറഞ്ഞു.
ക്രിസ്മസ്, ദീപാവലി, ഹോളി തുടങ്ങി എല്ലാ ആഘോഷങ്ങളും തങ്ങൾ ഒന്നിച്ചാണ് ആഘോഷിച്ചതെന്നും സബ കൂട്ടിച്ചേർത്തു.
സഹോദരങ്ങളെയും മറ്റുംപോലെ അഭിനയ രംഗത്തേക്ക് സബ പട്ടൗഡി കടന്നുവന്നില്ല. ഫാഷൻ ഡിസൈനർ, ജ്വല്ലറി ഡിസൈനർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന അവർ തന്റെ ഇൻസ്റ്റാഗ്രാം ബയോ പ്രകാരം ടാരോ റീഡറും ആത്മീയ ചികിത്സകയുമാണ്. (78 പ്രത്യേക ചിത്രങ്ങളും ചിഹ്നങ്ങളും ഉള്ള കാർഡുകൾ ഉപയോഗിച്ച് ഭാവി പ്രവചിക്കുന്ന ഒരു രീതിയാണ്. സ്നേഹം, കരിയർ, സാമ്പത്തികം, ജീവിതത്തിലെ മറ്റ് പ്രധാന തീരുമാനങ്ങൾ എന്നിവ അറിയാൻ ഇത് സഹായിക്കുന്നുവെന്നാണ് വിശ്വാസം.) ഭോപ്പാലിലെ റോയൽ എൻഡോവ്‌മെന്റ് ട്രസ്റ്റിന്റെ ചീഫ് കസ്റ്റോഡിയൻ കൂടിയാണ് സബ.
സബയുടെ വെളിപ്പെടുത്തലിന് മുമ്പ് സെയ്ഫ് അലി ഖാനും തന്റെ വീട്ടിലെ മത ചുറ്റുപാടുകളെ കുറിച്ച് വ്യക്തമാക്കിയിരുന്നു. ലണ്ടനിൽ നടന്ന 'വീ ദ വിമൻ' പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം മത ചുറ്റുപാടുകളെ കുറിച്ച് വാചാലനായിരുന്നത്. കത്തോലിക്ക സ്ഥാപനങ്ങൾക്ക് ചുറ്റുപാടുമാണ് താൻ വളർന്നതെന്നും ദീപാവലിപോലെ ക്രിസ്മസും ആഘോഷിച്ചിരുന്നു. ഒരേഒരു ദൈവമേയുള്ളൂവെന്നും അവൻ പല പേരുകളാൽ അറിയപ്പെടുകയാണെന്ന് മാതാവും താനും മക്കളെ പഠിപ്പിച്ചിരുന്നുവെന്നും സെയ്ഫ് അലി ഖാൻ വ്യക്തമാക്കി.
മിശ്രവിവാഹത്തിന്റെ പേരിൽ തങ്ങളുടെ കുടുംബങ്ങൾ നേരിടുന്ന വിമർശനങ്ങളെ കുറിച്ച് സെയ്ഫിന്റെ ഇളയ സഹോദരി സോഹ അലി ഖാനും മുമ്പ് തുറന്നുപറഞ്ഞിരുന്നു. 'ലവ് ജിഹാദ്', 'ഘർ വാപസി' തുടങ്ങിയ തലക്കെട്ടുകളോടെ പല വിധത്തിലുള്ള വിചിത്രമായ കാര്യങ്ങളാണ് തങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളതെന്നായിരുന്നു അവർ വ്യക്തമാക്കിയിരുന്നത്.
വിവാഹത്തിന് മുമ്പുതന്നെ താൻ മതം മാറിയിരുന്നുവെന്നും 'ആയിഷ' എന്ന് പേരും സ്വീകരിച്ചിരുന്നുവെന്ന് ഷർമിള ടാഗോറും മുമ്പ് വ്യക്തമാക്കിയിരുന്നു. മുൻപ് സിമി ഗരേവാളിന്റെ ടോക്ക് ഷോയിൽ സംസാരിക്കവെയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. 'അത് എളുപ്പമായിരുന്നില്ല, വളരെ ബുദ്ധിമുട്ടുള്ളതുമായിരുന്നില്ല.
അതിനെ നേരിടുകയും മനസ്സിലാക്കുകയും ചെയ്യണമായിരുന്നു. നിങ്ങൾക്ക് അതിനെക്കുറിച്ച് വളരെ നിസ്സാരമായി പെരുമാറാൻ കഴിയില്ല. അതിനുമുമ്പ്, ഞാൻ വലിയ മതവിശ്വാസിയല്ലായിരുന്നു. ഇപ്പോൾ, എനിക്ക് ഹിന്ദുമതത്തെയും ഇസ്‍ലാമിനെയും കുറിച്ച് കൂടുതൽ അറിയാമെന്ന് ഞാൻ കരുതുന്നു' — ഷർമിള ടാഗോർ ടോക്ക് ഷോയിൽ പറഞ്ഞു.
കരീന കപൂർ ഖാനും തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉയർന്ന ചർച്ചകളെക്കുറിച്ച് മൂന്ന് വർഷം മുമ്പ് 'ദി എക്സ്പ്രസ് അഡ്ഡ'യിൽ സംസാരിച്ചിരുന്നു. സെയ്ഫും താനും തമ്മിലുള്ള പ്രായവ്യത്യാസത്തെക്കുറിച്ചും അന്തർമത വിവാഹത്തെക്കുറിച്ചും സംസാരിച്ച് ആളുകൾ അനാവശ്യമായ സമയവും ഊർജവുമാണ് കളയുന്നതെന്നായിരുന്നു കരീനയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.