ന്യൂഡൽഹി: ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ആം ആദ്മി പാർട്ടി നേതാവ് ദീപക് സിംഗ്ലയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ഡൽഹിയിലും ഗോവയിലുമുള്ള വസതികളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിന് പിന്നാലെയായിരുന്നു അറസ്റ്റ്.
ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇ.ഡിയുടെ നടപടി. അന്വേഷണത്തിന്റെ ഭാഗമായി 2024ലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.
അതേസമയം, ഇ.ഡിയുടെ നടപടിയിൽ ബി.ജെ.പിക്കെതിരെ ആപ് നേതാക്കൾ രംഗത്തെത്തി. കേന്ദ്ര ഏജൻസികൾ വഴി പാർട്ടിയുടെ സംഘടന വിവരങ്ങൾ ചോർത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ആപ് ആരോപിച്ചു.
ആപിന്റെ ജനപ്രീതി ഗോവയിൽ വർധിച്ചുവരുന്നതിന് ഇടയിലാണ് പരിശോധനകൾ നടന്നതെന്ന് ഡൽഹി പ്രതിപക്ഷ നേതാവ് അതിഷി സമൂഹമാധ്യമമായ എക്സിലെ ഒരു പോസ്റ്റിൽ കുറിച്ചു. ഇ.ഡി നടപടികളിലൂടെ പാർട്ടി പ്രവർത്തകരെ ഭീഷണിപ്പെടുത്താൻ ബി.ജെ.പി ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു.
പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബി.ജെ.പി തൃണമൂൽ കോൺഗ്രസിനെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുവെന്ന് അതിഷി എക്സിൽ പങ്കുവെച്ച പ്രത്യേക വിഡിയോ സന്ദേശത്തിൽ പറഞ്ഞു. പശ്ചിമബംഗാളിലെ പോലെ പഞ്ചാബിലും ഗോവയിലും ബി.ജെ.പി ഇതേ രാഷ്ട്രീയം കളിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.