ന്യൂഡൽഹി: ഡൽഹി രഘുബീർ നഗറിൽ നിർത്തിയിട്ട ഇ-റിക്ഷയുടെ ബാറ്ററി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. മസ്ജിദ് ഗുരുദ്വാര റോഡിലെ റെസിഡൻഷ്യൽ കെട്ടിടത്തിലാണ് അപകടം. കെട്ടിടത്തിന്റെ ഉടമ മുഹമ്മദ് നസീബിന്റെ മകൻ സുഫൈദ് (17), ഭാര്യാ സഹോദരൻ മുഹമ്മദ് സാമിദ് (38) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ച 4.40ഓടെയാണ് സംഭവം. നാലുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ചാർജ് ചെയ്യാൻ വെച്ചിരിക്കുകയായിരുന്നു ഇ-റിക്ഷ. ഷോട്ട് സർക്യൂട്ട് കാരണം ബാറ്ററി ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ബാറ്ററി പൊട്ടിത്തെറിച്ച് തീ ആളിപ്പടരുകയും ഒന്നാം നിലയിലെ ഗാർഹിക സാമഗ്രികൾ അടക്കം പൂർണമായി കത്തിയമരുകയും ചെയ്തു. ഉറങ്ങിക്കിടക്കുകയായിരുന്ന ഇരുവരും പുറത്തുവരാനാകാതെ കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു.
പൊള്ളലേറ്റ രണ്ടുപേരെയും ഉടൻതന്നെ നാട്ടുകാർ രഘുബീർ നഗറിലെ ഗുരു ഗോവിന്ദ് സിങ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് മൂന്ന് യൂനിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.