ന്യൂഡല്‍ഹി: വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് വോട്ടുചെയ്യാനായി 1961ലെ തെരഞ്ഞെടുപ്പു ചട്ടത്തില്‍ വരുത്തിയ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാര്‍ വെള്ളം ചേര്‍ത്തതോടെ പുതുതായി ആരംഭിക്കുന്ന ഇ-പോസ്റ്റല്‍ ബാലറ്റില്‍നിന്ന് പ്രവാസികള്‍ പുറത്തായി. വിദേശത്തുള്ള സര്‍വിസ് വോട്ടര്‍മാര്‍ക്കും സൈനികര്‍ക്കും മാത്രമായി ഇ-പോസ്റ്റല്‍ ബാലറ്റ് പരിമിതപ്പെടുത്തിയാണ് പ്രവാസികള്‍ക്ക് വോട്ട് നല്‍കാനുള്ള വിധി കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിച്ചത്. ഇതിനെതിരെ സമര്‍പ്പിച്ച അപേക്ഷ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.
പ്രവാസി വോട്ടവകാശത്തിന് അനുകൂലമായ സുപ്രീംകോടതി വിധിക്കാധാരമായ ഹരജി നല്‍കിയ ശംസീര്‍ വയലിലാണ് പുതിയ അപേക്ഷയുമായി സുപ്രീംകോടതിയിലത്തെിയത്. പ്രവാസികള്‍ക്ക് വോട്ടവകാശത്തിനായി സുപ്രീംകോടതി നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം 21നാണ് ചട്ടം ഭേദഗതി ചെയ്ത് ഇത്തരമൊരു ഉത്തരവിറക്കിയതെന്ന് ശംസീര്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന് പുറത്തുനിന്ന് ഇ-പോസ്റ്റല്‍ ബാലറ്റ് വഴി വോട്ടുചെയ്യാനായി 1961ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ 23ാം ചട്ടം കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തു. എന്നാല്‍ ഇ-പോസ്റ്റല്‍ ബാലറ്റ് വഴി സൈനികരടക്കമുള്ള സര്‍ക്കാര്‍ സര്‍വിസിലുള്ളവര്‍ക്ക് മാത്രമേ വോട്ട് ചെയ്യാനാകൂ എന്ന് സര്‍ക്കാര്‍ ഭേദഗതിയില്‍ പ്രത്യേകം വ്യക്തമാക്കി. ഇതോടെ പ്രവാസി വോട്ടര്‍മാര്‍ ഒന്നാകെ പുറത്താകുകയും പ്രവാസി വോട്ട് എന്ന സുപ്രീംകോടതി നിര്‍ദേശം പൂര്‍ണമായും അട്ടിമറിക്കപ്പെട്ടതായും ശംസീര്‍ ബോധിപ്പിച്ചു. അതിനാല്‍, 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 60 (സി) വകുപ്പിന് കീഴില്‍ വിജ്ഞാപനമിറക്കി പ്രവാസി വോട്ടര്‍മാര്‍ക്ക് വോട്ടവകാശം നല്‍കണമെന്നും ശംസീര്‍ അപേക്ഷയില്‍ ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.