ബംഗളൂരു: മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൊട്ടിഘോഷിക്കുന്ന ഉത്തർ പ്രദേശ് മോഡൽ വികസനം വെറും നുണയാണെന്നും യു.പിയിലെ ആരോഗ്യരംഗം തകർന്നുകിടക്കുകയാണെന്നും ഗൊരഖ്പൂർ ബി.ആർ.ഡി മെഡിക്കൽ കോളജിലെ ശിശുരോഗ വിദഗ്ധൻ ഡോ. കഫീൽ ഖാൻ പറഞ്ഞു. കർണാടക ഫോറം ടു സേവ് ദ കോൺസ്റ്റിറ്റ്യൂഷൻ ബംഗളൂരു പ്രസ്ക്ലബിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പറഞ്ഞറിയിക്കാനാവാത്തതാണ് യു.പിയിലെ അവസ്ഥ. എനിക്കെന്താണ് സംഭവിച്ചതെന്നും യു.പിയിൽ എന്താണ് സംഭവിക്കുന്നതെന്നും നിങ്ങളോട് പങ്കുവെക്കണമെന്നു തോന്നി. ബി.ആർ.ഡി മെഡിക്കൽ കോളജിൽമാത്രം വർഷംതോറും നൂറുകണക്കിന് കുഞ്ഞുങ്ങളാണ് മരിക്കുന്നത്. ഭരണകെടുകാര്യസ്ഥത മാത്രമാണ് 60 കുഞ്ഞുങ്ങളുടെ കൂട്ടമരണത്തിലേക്ക് നയിച്ചത്. സംഭവംദിവസം രാത്രി ഒരു ഡോക്ടറെന്ന നിലയിലും ഒരു പിതാവെന്ന നിലയിലും എനിക്കാവുന്നതു ഞാൻ ചെയ്തിരുന്നു. പക്ഷേ, സംഭവത്തിൽ എന്നെ കുറ്റക്കാരനാക്കി രക്ഷപ്പെടാനായിരുന്നു സർക്കാറിെൻറ ശ്രമം.
അമ്പതോളം പൊലീസുകാരാണ് രാത്രി എെൻറ വീട്ടിലേക്ക് വന്നത്. മാതാപിതാക്കളെയും കുട്ടികളെയും വരെ അവർ മാനസികമായി പീഡിപ്പിച്ചു. എനിക്കെതിരെ ഒരു തെളിവുപോലും കോടതിയിൽ ഹാജരാക്കാനായില്ല. പിന്നെ എന്തിനാണ് എട്ടുമാസം ജയിലിലടച്ചത്? ഞാൻ 12 വർഷം കർണാടകയിൽ ജീവിച്ചയാളാണ്. എെൻറ ബിരുദപഠനവും പി.ജി പഠനവും മണിപ്പാലിലായിരുന്നു. ഇവിടത്തെ ആരോഗ്യരംഗത്തെക്കുറിച്ച് എനിക്ക് നന്നായറിയാം. ഇത്തരമൊരവസ്ഥ സങ്കൽപ്പിക്കാനേ കഴിയില്ല യു.പിയിൽ.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കർണാടകയിൽ വന്ന് യു.പിയിലെ വികസനത്തെ കുറിച്ച് സംസാരിക്കുന്നു. യെദിയൂരപ്പയും ജനാർദന റെഡ്ഡിയും അഴിമതിക്കേസുകളിൽ പെട്ട കാലത്ത് ഞാൻ കർണാടകയിലുണ്ടായിരുന്നു. അഴിമതി നിറഞ്ഞ സർക്കാറായിരുന്നു അത്. എന്നാൽ, തെരഞ്ഞെടുപ്പിൽ നിങ്ങൾ ആർക്ക് വോട്ടുചെയ്യണമെന്ന് ഞാൻ പറയില്ല. കാരണം, ഞാൻ രാഷ്ട്രീയക്കാരനല്ല. കുഞ്ഞുങ്ങളെ ചികിത്സിക്കലാണ് എെൻറ പണി- അദ്ദേഹം പറഞ്ഞു.
എന്നാൽ, യു.പി മോഡൽ വികസനം ആവശ്യമില്ലാത്ത കർണാടകയിൽ ജനങ്ങൾ ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് ചടങ്ങിൽ ജിഗ്നേഷ് മേവാനി എം.എൽ.എ പറഞ്ഞു. ബി.ജെ.പിയുമായി കൂട്ടിന് സാധ്യതയുള്ളതിനാൽ ജെ.ഡി-എസിനും വോട്ടുചെയ്യരുത്. പകരം, ജനാധിപത്യ-മതേതരത്വ മൂല്യം കാക്കുന്ന ആർക്കുവേണമെങ്കിലും വോട്ടുചെയ്യാമെന്ന് മേവാനി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.