ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭം വിജയിച്ചതിന് പിന്നാലെ സർക്കാരും സംഘ്പരിവാറും സമരക്കാർക്ക് നേരെ പകപോക്കൽ നീക്കങ്ങൾ നടത്തുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് വിഷയം വീണ്ടും ചർച്ചയാക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. അമേരിക്കയിൽ പഠനം നടത്തിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന മട്ടിൽ ബി.ജെ.പി പ്രചാരണം നടത്തുകയും വിവരാവകാശ അപേക്ഷ സമർപ്പിക്കുകയും ചെയ്തതോടെയാണ് ശക്തമായ മറുപടിയുമായി അഭിജീത് രംഗത്തെത്തിയത്.
‘ഞാൻ എങ്ങനെയാണ് അമേരിക്കയിൽ പോയി പഠിച്ചത് എന്ന് ചോദിച്ച് ഒരു ബി.ജെ.പി പ്രവർത്തകൻ എനിക്കെതിരെ വിവരാവകാശ അപേക്ഷ നൽകിയിരിക്കുന്നതറിഞ്ഞു. എനിക്ക് യൂനിവേഴ്സിറ്റിയിൽ നിന്ന് ലഭിച്ച സ്കോളർഷിപ്പ് ലെറ്ററും എജ്യുക്കേഷൻ ലോൺ രേഖകളും പരസ്യപ്പെടുത്താൻ ഞാൻ തയ്യാറാണ്. എന്നാൽ, പകരം നിങ്ങളുടെ പരമോന്നത നേതാവ് അദ്ദേഹത്തിന്റെ അസൽ ഡിഗ്രി സർട്ടിഫിക്കറ്റ് കാണിക്കാൻ തയ്യാറാകുമോ?.
ഒരു സാധാരണ കുടുംബത്തിലെ പയ്യൻ ബോസ്റ്റൺ യൂനിവേഴ്സിറ്റിയിൽ പോയി പഠിക്കുന്നത് കൊണ്ട് ഇവർക്ക് എന്താണ് ഇത്ര ബുദ്ധിമുട്ട്? നിങ്ങൾക്ക് വിദ്യാഭ്യാസത്തോട് എന്താണ് ഇത്ര വിരോധം?’’- ചക്രവർത്തി ഡിഗ്രി സർട്ടിഫിക്കറ്റ് കാണിക്കാൻ തയാറാകുമോ എന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലൂടെ അഭിജീത് ചോദിച്ചു. പേരെടുത്ത് പറയുന്നില്ലെങ്കിലും ‘ചക്രവർത്തി’ എന്ന് വിശേഷിപ്പിച്ച് അദ്ദേഹം ഉദ്ദേശിച്ചതാരെയെന്ന് വ്യക്തം. വിദ്യാർഥി വേട്ട തുടരുന്ന പക്ഷം ഡിഗ്രി സർട്ടിഫിക്കറ്റ് വിഷയം കുത്തിപ്പൊക്കുമെന്നതിന്റെ സൂചനയാണ് ഈ സന്ദേശം.
അതിനിടെ, ബംഗ്ലാദേശിലെയും നേപ്പാളിലെയും പ്രക്ഷോഭങ്ങളുമായി ഡൽഹിയിലെ സി.ജെ.പി പ്രക്ഷോഭത്തെ ഉപമിച്ച തസ്‌ലീമ നസ്രീന്റെ പ്രസ്താവനയോടും ദീപ്കെ പ്രതികരിച്ചു. തങ്ങളുടെ സമരം തികച്ചും വ്യത്യസ്തമാണെന്നും പ്രക്ഷോഭങ്ങളെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പിതാവിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി എത്തിയ വിവരാവകാശ പ്രവർത്തകനും അഭിജീത് ദീപ്കെ മറുപടി നൽകിയിരുന്നു. ബോസ്റ്റൺ സർവകലാശാല നൽകിയ സ്കോളർഷിപ്പും വിദ്യാഭ്യാസ വായ്പയുമാണ് തന്റെ അമേരിക്കൻ പഠനത്തിന് സാമ്പത്തിക സഹായമായതെന്നും കുടുംബത്തിന്റെ പേരിൽ ഉയർന്ന സംശയങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തക ബർഖ ദത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അഭിജീത് ദീപ്കെയുടെ വിശദീകരണം.
പിതാവിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സൂറത്ത് സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ അമിത് തിവാരിയായിരുന്നു രംഗത്തെത്തിയത്.
‘എന്റെ പഠനചെലവിന്റെ വലിയൊരു ഭാഗം ബോസ്റ്റൺ സർവകലാശാലയുടെ സ്കോളർഷിപ്പിലൂടെയാണ് ലഭിച്ചത്. ബാക്കി തുക വിദ്യാഭ്യാസ വായ്പയെടുത്താണ് കണ്ടെത്തിയത്. ആ വായ്പ ഇപ്പോഴും തിരിച്ചടച്ചുകൊണ്ടിരിക്കുകയാണ്’ -അഭിജീത് ദീപ്കെ പറഞ്ഞു. തന്റെ വാദം തെളിയിക്കാൻ സർവകലാശാല നൽകിയ സ്കോളർഷിപ്പ് കത്തും അദ്ദേഹം പുറത്തുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.