ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഡോഗ് സ്കോഡിൽ ആദ്യമായി ഇടം പിടിച്ച് നാടൻ നായ. കർണാടകയിലെ മ്യുധോൾ എന്ന നാടൻ ഇനത്തെയാണ് പ്രത്യേക സുരക്ഷ സ്ക്വാഡിലേക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏപ്രിലിൽ ഡോക്ടർമാരും പട്ടാളക്കാരും അടങ്ങുന്ന പ്രത്യേക സുരക്ഷ സംഘം കർണാടകയിലുള്ള കനൈൻ റിസർച്ച് ആൻഡ് ഇൻഫർമേഷൻ സെന്‍ററിൽ എത്തുകയും രണ്ട് മാസം പ്രായമുള്ള രണ്ട് നായ്ക്കളെ വാങ്ങുകയുമായിരുന്നു. ഇവയ്ക്ക് പരിശീലനം നൽകി വരികയാണ്.
ഉയരക്കൂടുതലും മെലിഞ്ഞ ശരീര പ്രകൃതിയും ചെറിയ തലയും മ്യൂധോളുകളുടെ സവിശേഷതയാണ്. ഇരപിടിക്കുന്നതിൽ ഇവക്കുള്ള കഴിവ് അന്താരാഷ്ട്ര തലത്തിൽ വരെ പ്രശസ്തമാണ്. പൂർണ വളർച്ചയെത്തിയ മ്യൂധോളുകൾക്ക് 72 സെന്റിമീറ്റർ വരെ പൊക്കവും 20 മുതൽ 22 കിലോഗ്രാം വരെ ഭാരവുമുണ്ടാകും.
രാജഭരണകാലം മുതൽ തന്നെ വേട്ടക്കാർ മുധോൾ നായ്ക്കളെ ഉപയോഗിച്ചിരുന്നു. തളരാതെ ദീർഘദൂരം ഓടാനിവയ്ക്കാകും.
മ്യുധോളുകളെ വീട്ടിൽ വളർത്തണമെന്നും ഇത് നാടൻ ഇനങ്ങളോടുള്ള താൽപര്യത്തെ പ്രോത്സാഹിപ്പിക്കുമെന്നും 'ആത്മനിർഭർ'ഭാരത് കെട്ടിപ്പടുക്കാൻ ഇത് ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.