വിയോജിക്കുന്നവരെ നിശബ്​ദരാക്കുന്നു; മോദി ഭരണം ജനാധിപത്യത്തി​െൻറ​ ഇരുണ്ട കാലം –രാഹുൽ

ന്യൂഡല്‍ഹി: അധികാരം തലക്കുപിടിച്ച മോദി സര്‍ക്കാറിനു കീഴില്‍ ജനാധിപത്യം കറുത്ത നാഴികകള്‍ പിന്നിടുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍, സ്വാതന്ത്ര്യം അവമതിക്കുകയും അധികാരം ദുരുപയോഗിക്കുകയും ചെയ്യുന്ന അപകടകരമായ പ്രവണത ചെറുത്തുതോല്‍പിക്കാനുള്ള ദൃഢനിശ്ചയം ശക്തിപ്പെടുകയാണ് ഇതിനിടയിലെന്ന് രാഹുല്‍ പറഞ്ഞു. സോണിയ ഗാന്ധിയുടെ അസാന്നിധ്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 

വിയോജിപ്പുകള്‍ അടിച്ചമര്‍ത്താന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ചോദ്യമുന്നയിക്കാന്‍ പൗരസമൂഹത്തിനുള്ള അവകാശം ദേശസുരക്ഷയുടെ പേരില്‍  തടയുകയാണ്. ചെറുക്കുന്നവരെ പീഡിപ്പിക്കുന്നു. ചോദ്യങ്ങള്‍ക്ക് മറുപടിയുമില്ല. സുപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ ബി.ജെ.പിയുടെ വിഭാഗീയതക്കും തെറ്റായ പ്രചാരണങ്ങള്‍ക്കുമെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. ജാതിയും മതവും ബി.ജെ.പി ദുരുപയോഗിക്കുമെന്ന് തിരിച്ചറിയണം. പാകിസ്താന്‍, ജമ്മു-കശ്മീര്‍ വിഷയങ്ങള്‍ സര്‍ക്കാര്‍ കുഴച്ചു മറിഞ്ഞു. ഒരു പതിറ്റാണ്ടിനിടയില്‍ ജവാന്മാരുടെ മരണം ഏറ്റവും കൂടുതലാണ്. രണ്ടാഴ്ചക്കുള്ളില്‍ മോദി സര്‍ക്കാര്‍ പാതിവഴി പിന്നിടുകയാണ്. കോര്‍പറേറ്റുകള്‍ക്കുവേണ്ടിയാണ്, സാധാരണക്കാര്‍ക്കു വേണ്ടിയല്ല കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ദലിതുകള്‍ക്കും ആദിവാസികള്‍ക്കുമെതിരായ അതിക്രമം വര്‍ധിച്ചു. തൊഴിലില്ലായ്മ, കര്‍ഷക ആത്മഹത്യ, അശാന്തി എന്നിവ കൂടി. കയറ്റുമതി കുറഞ്ഞുവരുന്നതിനിടയില്‍ സര്‍ക്കാര്‍ നിരത്തുന്ന കണക്കുകള്‍ സംശയാസ്പദമാണ്. ഭൂമി ഏറ്റെടുക്കല്‍, റിയല്‍ എസ്റ്റേറ്റ് നിയമങ്ങള്‍ സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തിയെന്നും രാഹുല്‍ പറഞ്ഞു. 

മിന്നലാക്രമണത്തിന്‍െറ പേരില്‍ രാഷ്ട്രീയ മുതലെടുപ്പു നടത്തിയ സര്‍ക്കാര്‍ ഇത്തരം ഇടുങ്ങിയ ചിന്താഗതി സൈനിക നടപടിയുടെ കാര്യത്തില്‍ വെച്ചുപുലര്‍ത്തരുതെന്ന് പ്രവര്‍ത്തക സമിതി പ്രമേയത്തില്‍ ആവശ്യപ്പെട്ടു. തെറ്റായവാദങ്ങളും ജ്വരം പടര്‍ത്തലും ജനാധിപത്യ പക്വതയുടെ ലക്ഷണമല്ല. ഒരു റാങ്ക് ഒരു പെന്‍ഷന്‍ കാര്യത്തില്‍ വിമുക്തഭടന്മാരെ സര്‍ക്കാര്‍ വഞ്ചിച്ചതായും യോഗം വിലയിരുത്തി. ജമ്മു-കശ്മീര്‍ സാഹചര്യങ്ങളില്‍ പ്രവര്‍ത്തക സമിതി കടുത്ത ഉത്കണ്ഠ പ്രകടിപ്പിച്ചു. വിശ്വാസയോഗ്യവും പ്രായോഗികവുമായ പോംവഴി കണ്ടത്തെി സാധാരണ നില തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണം. രാജ്യത്ത് വര്‍ധിക്കുന്ന അസഹിഷ്ണുത, സ്വേച്ഛാധിപത്യ പ്രവണത, അധികാര ദുര്‍വിനിയോഗം എന്നിവയിലും പ്രവര്‍ത്തക സമിതി ആശങ്ക പ്രകടിപ്പിച്ചു. 
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, എ.കെ. ആന്‍റണി, പി. ചിദംബരം, ഗുലാംനബി ആസാദ്, അഹ്മദ് പട്ടേല്‍, അംബിക സോണി തുടങ്ങി മുപ്പതോളം പ്രവര്‍ത്തക സമിതി അംഗങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്. 

Tags:    
News Summary - Democracy under present govt going through one of darkest hours: Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.