ന്യൂഡൽഹി: ഫുട്പാത്തിൽ ഉറങ്ങാൻ സ്ഥലം വിട്ടുനൽകാത്തതിനെ തുടർന്ന് സ്ത്രീയെ കൊല്ലാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പഹർഗഞ്ച് പ്രദേശത്തെ ഫുട്പാത്ത് താമസക്കാരനായ മനോജ് കുമാർ( 42) ആണ് പിടിയിലായത്. ലേഡി ഹാർഡിഞ്ച് ആശുപത്രി ഗേറ്റിന് സമീപത്താണ് സംഭവം. തലക്ക് പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന സ്ത്രീയെ നാട്ടുകാരാണ് കണ്ടത്. മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി.
'പൊലീസ് എത്തിയപ്പോൾ ഒരാൾ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നത് കണ്ടു. സംശയം തോന്നിയതോടെ ഇയാളെ പിന്തുടർന്ന് ദി കൊണാട്ട് ഹോട്ടലിന് സമീപത്ത് വെച്ച് പിടികൂടി. പരിക്കേറ്റ സ്ത്രീയെ എൽ.എച്ച്.എം.സി ആശുപത്രിയിലേക്ക് മാറ്റി'- ഡെപ്യൂട്ടി പോലീസ് കമ്മീഷ്നർ അമൃത ഗുഗുലോത്ത് പറഞ്ഞു.
യുവതിക്ക് മൊഴി നൽകാൻ കഴിയാതെ വന്നതോടെ സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ആശുപത്രി സെര്യൂരിറ്റി ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. പിടിയിലായ ആൾ സ്ത്രീയെ ഫുട്പാത്തിലൂടെ വലിച്ചിഴയ്ക്കുന്നത് കണ്ടെന്നും അവരുടെ തലയിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നുവെന്നും ജീവനക്കാർ മൊഴി നൽകി. ചോദ്യം ചെയ്യലിൽ മനോജ് കുമാർ കുറ്റം സമ്മതിച്ചെന്നും പ്രതിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.