ന്യൂഡൽഹി: സ്പൈസ്ജെറ്റ് വിമാനത്തിന് നേരെയുണ്ടായ വ്യാജ ബോംബ് ഭീഷണിയിൽ യുവാവ് പിടിയിൽ. ദ്വാരകയിൽ നിന്നുള്ള 24കാരനായ അഭിനവ് പ്രകാശാണ് പിടിയിലായത്. സുഹൃത്തിന് കാമുകിയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിന് വേണ്ടിയാണ് താൻ വ്യാജ ഭീഷണി മുഴക്കിയതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം സ്പൈസ്ജെറ്റിന്റെ ഡൽഹി-പൂണെ വിമാന സർവീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ഫോൺകോൾ കേന്ദ്രീകരിച്ച് ഡൽഹി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. അഭിനവ് പ്രകാശാണ് ഫോൺ ചെയ്തതെന്ന് വ്യക്തമായതോടെ ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തന്റെ സുഹൃത്തുക്കളായ രാകേഷ്, കുനാൽ ഷെറാവത്ത് എന്നിവർക്കായാണ് താൻ വ്യാജ ഭീഷണികോൾ ചെയ്തതെന്ന് ഇയാൾ സമ്മതിച്ചു.
സുഹൃത്തുക്കളിരുവരും എതാനം ദിവസങ്ങളിലായി മണാലിയിലായിരുന്നു. അവിടെവെച്ച് ഇവർ രണ്ട് പെൺകുട്ടികളെ പരിചയപ്പെടുകയും ചെയ്തിരുന്നു. പെൺകുട്ടികൾ മണാലിയിൽ നിന്നും ഡൽഹി വഴി പൂണെയിലേക്ക് മടങ്ങാനിരിക്കെ അഭിനവിന്റെ സുഹൃത്തുക്കളിലൊരാൾ അവരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനായി അഭിനവ് തയാറാക്കിയ പദ്ധതിയായിരുന്നു വ്യാജ ബോംബ് ഭീഷണി. ഇതേതുടർന്ന് വിമാനം റദ്ദാക്കുമെന്നായിരുന്നു മൂവരുടേയും പ്രതീക്ഷ. അതേസമയം, കുറ്റകൃത്യത്തിൽ പങ്കാളികളായ ഇയാളുടെ രണ്ട് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്യാൻ പൊലീസിന് ഇനിയും സാധിച്ചിട്ടില്ല. ഇവർക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.