ഡല്‍ഹി മദ്യനയക്കേസ്; ബി.ആർ.എസ് നേതാവ് കവിതയുടെ ചാർട്ടേഡ് അക്കൗണ്ടന്‍റിനെ ഇന്ന് ചോദ്യം ചെയ്യും
ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിതയുടെ ചാർട്ടേഡ് അക്കൗണ്ടന്‍റ് ബുച്ചി ബാബുവിനെ ഇ.ഡി ബുധനാഴ്ച വീണ്ടും ചോദ്യം ചെയ്യും. കേസിൽ കവിതയെ വീണ്ടും ചോദ്യം ചെയ്യാനിരിക്കേ ആണ് ബുച്ചി ബാബുവിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ബുച്ചി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് കവിതയെ ഇ.ഡി ചോദ്യം ചെയ്തത്.
ആം ആദ്മി പാർട്ടിക്കും ദക്ഷിണേന്ത്യൻ സംഘത്തിനും ഇടയിലെ പ്രധാന കണ്ണി എന്നാണ് കവിതയുടെ ഓഡിറ്ററായ ബുച്ചി ബാബുവിനെ ഇ.ഡിയും സി.ബി.ഐയും വിശേഷിപ്പിക്കുന്നത്. ലാഭ വിഹിതത്തിന്‍റെ വീത് വെയ്പ്പിലും കമ്പനികളുമായി ചർച്ച നടത്തിയതിലും ഇയാൾക്ക് പ്രധാന പങ്കുണ്ട് എന്നാണ് അന്വേഷണ ഏജൻസികൾ ആരോപിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബി.ആർ.എസ് നേതാവുമായ കവിതയുടെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളും ഇന്ന് നടക്കുന്ന ചോദ്യം ചെയ്യലിൽ ബുച്ചി ബാബുവിൽ നിന്ന് ഇ.ഡി ശേഖരിക്കും.
നാളെയാണ് കവിതയോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഡൽഹി മദ്യനയ കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് എതിരെ ആം ആദ്മി പാർട്ടിക്ക് ഒപ്പം ബി.ആർ.എസും പ്രതിഷേധം ശക്തമാകുന്നതിനിടയിൽ ആണ് ബുച്ചി ബാബുവിനെയും തൊട്ടു പിറകെ കവിതയെയും ഇ.ഡി ചോദ്യം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.