ന്യൂഡൽഹി: 2016 ലെ കേന്ദ്ര വിവരാവകാശ കമീഷൻ (സി.ഐ.സി) ഉത്തരവിനെതിരെ ഡൽഹി യൂനിവേഴ്സിറ്റി നൽകിയ ഹരജി വിധി പറയാൻ മാറ്റിവെച്ച് ഡൽഹി ഹൈകോടതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങൾ വെളിപ്പെടുത്തണമെന്നു നിർദേശിച്ച ഉത്തരവിനെതിരെയായിരുന്നു ഹരജി.
ഹരജിക്കാരൻ പറയുന്നതു പോലെ പ്രവർത്തിക്കുന്നത് അധികാരികളുടെ പ്രവർത്തനത്തെ തടസപ്പെടുത്തുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. രേഖകൾ കോടതിയെ കാണിക്കാമെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള വ്യക്തികൾക്ക് അവ ലഭ്യമാക്കരുതെന്നും തുഷാർ മേത്ത ഊന്നിപ്പറഞ്ഞു.
ഹരജിക്കാരൻ പറയുന്നതു പോലെ വിവരാവകാശ നിയമത്തെ ഉപയോഗിക്കുന്നത് അധികാരികളുടെ പ്രവർത്തനത്തെ തടസപ്പെടുത്തുമെന്ന് കേന്ദ്രവും വാദിച്ചു. വാദങ്ങൾ കൃത്യമായി രേഖപ്പെടുത്തി സച്ചിൻ ദത്ത അധ്യക്ഷനായ ബെഞ്ച് വിഷയം വിധി പറയാൻ മാറ്റി.
പ്രധാനമന്ത്രി മോദി ബിരുദം പൂർത്തിയാക്കിയ 1978 ൽ ബി.എ ബിരുദം നേടിയ വിദ്യാർഥികളുടെ രേഖകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നീരജ് എന്ന വ്യകതി വിവരാവകാശ അപേക്ഷ സമർപ്പിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. കേന്ദ്ര വിവരാവകാശ കമീഷൻ പരിശോധനക്ക് അനുമതി നൽകിയെങ്കിലും 2017-ൽ ഡൽഹി ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്തു.
വിവരങ്ങൾ വിശ്വാസയോഗ്യമായി സൂക്ഷിക്കുന്നുണ്ടെന്നും പൊതുതാൽപര്യമില്ലാത്ത വെറും ജിജ്ഞാസയാണിതെന്നും അത് വിവരാവകാശ നിയമപ്രകാരം സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുന്നതിനെ ന്യായീകരിക്കുന്നില്ലെന്നും ഡൽഹി സർവകലാശാല വാദിച്ചു. എന്നാൽ സർവകലാശാലകൾ പൊതു സ്ഥാപനങ്ങളാണെന്നും ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒരു പൊതു രേഖയാണെന്നും സി.ഐ.സി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.