ന്യൂഡൽഹി: 2019ലെ ജാമിഅ സംഘർഷക്കേസിൽ ജെ.എൻ.യു ഗവേഷകനും ആക്ടിവിസ്റ്റുമായ ഷർജീൽ ഇമാം, സഫൂറ സർഗാർ, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവരെയും മറ്റ് എട്ടുപേരെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി വിധി ഭാഗികമായി റദ്ദാക്കി ഡൽഹി ഹൈകോടതി. നിയവിരുദ്ധമായി കൂട്ടം കൂടിയതിനും കലാപമുണ്ടാക്കിയതിനും ഷർജീൽ ഇമാമിനും സഫൂറ സർഗാറിനും ഉൾപ്പെടെ ഒമ്പതു പേർക്ക് എതിരെ ഡൽഹി ഹൈകോടതി കുറ്റം ചുമത്തി.
2019ലെ ജാമിഅ സംഘർഷ കേസിൽ ഷർജീൽ ഇമാമിനെ വെറുതെ വിട്ട ഡൽഹി സാകേത് കോടതിയുടെ ഉത്തരവിനെതിരെ ഡൽഹി പൊലീസ് നൽകിയ അപ്പീലിലാണ് നടപടി. പൊലീസ് ചാർത്തിയ വിവിധ പ്രൊവിഷനുകൾ ഒഴിവാക്കിയാണ് കുറ്റം ചുമത്തിയത്. അതേസമയം, ആസിഫ് തൻഹക്കെതിരെ ചുമത്തിയ നരഹത്യാകുറ്റം കോടതി ഒഴിവാക്കുകയും ചെയ്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ 2019 ഡിസംബർ 13ന് ജാമിഅയിലുണ്ടായ പ്രതിഷേധങ്ങൾക്ക് പിന്നാലെ മൂന്ന് ദിവസം നീണ്ട സംഘർഷം അരങ്ങേറിയിരുന്നു. ഈ സംഘർഷത്തിലേക്ക് വഴിവെച്ചത് 2019 ഡിസംബർ 13ന് ഷർജീൽ ഇമാം നടത്തിയ പ്രസംഗമാണെന്നാണ് പൊലീസ് ആരോപണം.
പൗരത്വഭേദഗതിക്കെതിരെ ജാമിഅ നഗർ പ്രദേശത്ത് സമരം ചെയ്തവർ പൊതു-സ്വകാര്യ വാഹനങ്ങൾ കേടുവരുത്തിയെന്നും വാഹന ഗതാഗതം തടസ്സപ്പെടുത്തിയെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.