സോണിയ ഗാന്ധി, രാഹുൽ ഗാന്ധി
ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ നോട്ടീസ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച് ഡൽഹി റൗസ് അവന്യൂ കോടതി. കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറിനോട്(ഇ.ഡി) കൂടുതൽ തെളിവുകൾ നൽകണമെന്നും സമർപ്പിച്ച രേഖകളിലെ ന്യൂനതകൾ പരിഹരിക്കണമെന്നും പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെആവശ്യപ്പെട്ടു. നിയമപ്രകാരം, പ്രതിയെ കേൾക്കാതെ പ്രോസിക്യൂഷൻ പരാതി (കുറ്റപത്രം) പരിഗണിക്കാൻ കഴിയില്ലെന്നും അതിനാൽ ഗാന്ധി കുടുംബത്തിനും മറ്റുള്ളവർക്കും നോട്ടീസ് നൽകണമെന്നും ഇഡി വാദിച്ചിരുന്നു.
എന്നാൽ അത്തരം നോട്ടീസുകൾ പുറപ്പെടുവിക്കുന്നതിന് മുമ്പ് കോടതിയെ ബോധ്യപ്പെടുത്തണമെന്ന് ജഡ്ജി വ്യക്തമാക്കി. കേസ് അടുത്ത വാദം കേൾക്കുന്നതിന് മേയ് രണ്ടിലേക്ക് മാറ്റി.
കേസിൽ സോണിയയെ മുഖ്യപ്രതിയാക്കി ഇ.ഡി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ചേർന്ന് ഫണ്ട് ദുർവിനിയോഗം നടത്തിയെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയെ തുടർന്ന് 2021 ൽ ഇ.ഡി രജിസ്റ്റർ ചെയ്ത കേസിലാണ് കുറ്റപത്രം. നാഷനൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥാവകാശം ഉണ്ടായിരുന്ന അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ (എ.ജെ.എൽ) ഏകദേശം 2000 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ തുച്ഛവിലയ്ക്ക് കോൺഗ്രസിന്റെ തന്നെ ‘യങ് ഇന്ത്യൻ ലിമിറ്റഡി’ന്റെ പേരിലേക്ക് മാറ്റിയെന്നായിരുന്നു സ്വാമിയുടെ പരാതി.
ആരോപണം അന്വേഷിപ്പിക്കാൻ സ്വാമി ഹൈകോടതിയിൽനിന്നും സുപ്രീംകോടതിയിൽനിന്നും അനുകൂല വിധി നേടിയെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ സ്വത്തുക്കളിൽ 988 കോടി രൂപയുടെ അനധികൃത പണമിടപാട് നടന്നുവെന്നാണ് ഇ.ഡി കുറ്റപത്രത്തിൽ ആരോപിക്കുന്നത്.യങ് ഇന്ത്യ ലിമിറ്റഡിന്റെയും എ.ജെ.എൽ യുടെയും ശൃംഖല ഉപയോഗിച്ച് നേടിയ 18 കോടിയുടെ സംഭാവനയിലും, 38 കോടിയുടെ അഡ്വാൻസ് വാടകയിലും 29 കോടിയുടെ പരസ്യങ്ങളിലും അനധികൃത പണമിടപാട് നടന്നതായും ഇ.ഡി ആരോപിച്ചു. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും കൈവശം യങ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിന്റെ 38 ശതമാനം ഓഹരികളുള്ളതുകൊണ്ടാണ് ഇരുവരെയും പ്രതികളാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.