ഇന്ത്യൻ ഉംറ തീർഥാടകുടെ മരണം: അനുശോചിച്ച് കേന്ദ്രമന്ത്രി എസ്. ജയ്ശങ്കർ, എല്ലാ സഹായവും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: സൗദി അറേബ്യയിലെ മദീനയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് കത്തി ഇന്ത്യൻ പൗരന്മാർ മരിച്ച സംഭവത്തിൽ അനുശോചിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി എക്സ് പോസ്റ്റിലൂടെ വിദേശകാര്യ മന്ത്രി അറിയിച്ചു.

റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും അപകടത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാർക്കും കുടുംബങ്ങൾക്കും എല്ലാ സഹായവും ചെയ്യുന്നുണ്ട്. ദുഃഖിതരായ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നതായും വിദേശകാര്യ മന്ത്രി എക്സിൽ കുറിച്ചു.

അതേസമയം, ഇന്ത്യൻ പൗരന്മാരെ സഹായിക്കാൻ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ കൺട്രോൾ റൂം തുറന്നു. 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും.

സഹായങ്ങൾക്കും വിവരങ്ങൾ അന്വേഷിക്കാനും താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടാം:

8002440003 (ടോൾഫ്രീ)

0122614093

0126614276

0556122301

മദീനയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയാണ് 42 ഇന്ത്യൻ പൗരന്മാർ മരിച്ചത്. മരിച്ചവരിൽ 20 പേർ സ്ത്രീകളും 11 പേർ കുട്ടികളുമാണെന്നാണ് വിവരം. ഹൈദരാബാദ് സ്വദേശികളായ 43 പേരാണ് ബസിലുണ്ടായിരുന്നത്.

മക്കയിൽ നിന്നും പുറപ്പെട്ട ഉംറ ബസാണ് അപകടത്തിൽപെട്ടത്. ഒരാൾ മാത്രം രക്ഷപ്പെട്ടതായി അറിയുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ബദ്റിനും മദീനക്കും ഇടയിൽ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്.

ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതോടെ തൽക്ഷണം തീപിടിക്കുകയായിരുന്നു. സൗദി സമയം രാത്രി 11 മണിയോടെയായിരുന്നു (ഇന്ത്യന്‍ സമയം-പുലര്‍ച്ചെ 1.30) അപകടം. ബസിലുണ്ടായിരുന്നവര്‍ തീര്‍ഥാടകര്‍ മുഴുവന്‍ ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    
News Summary - Death of Indian Umrah pilgrims: External Affairs Minister expresses condolences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.