വിജയവാഡ: സി.പി.ഐ 24ാം പാർട്ടി കോൺഗ്രസ് ചൊവ്വാഴ്ച സമാപിക്കും. വിവിധ റിപ്പോർട്ടുകൾ അംഗീകരിച്ച ശേഷം ദേശീയ കൗണ്‍സില്‍, എക്സിക്യൂട്ടിവ്, സെക്രട്ടേറിയറ്റ്, ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പ് പൂർത്തിയാക്കുന്നതോടെയാണ് അഞ്ചു ദിവസത്തെ പാർട്ടി കോൺഗ്രസ് സമാപിക്കുന്നത്.
തിങ്കളാഴ്ച ഉച്ചയോടെ പൊതുചര്‍ച്ച പൂര്‍ത്തിയായി. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി ഡി. രാജ അവതരിപ്പിച്ച കരടു രാഷ്ട്രീയ പ്രമേയം, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ഡോ. ബാല്‍ ചന്ദ്ര കാംഗോ അവതരിപ്പിച്ച രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട്, അതുല്‍ കുമാര്‍ അഞ്ജാന്‍ അവതരിപ്പിച്ച സംഘടന റിപ്പോർട്ട്, പാര്‍ട്ടി പരിപാടി, ഭരണഘടന എന്നിവ സംബന്ധിച്ച് പ്രതിനിധികള്‍ നാലു കമീഷനുകളായി തിരിഞ്ഞ് ചര്‍ച്ച നടത്തി.
രാഷ്ട്രീയ പ്രമേയത്തിന്റെ കമീഷന് ഡി. രാജ, അമര്‍ജിത് കൗര്‍, സാംബശിവ റാവു, രാം നരേഷ് പാണ്ഡെ, സംഘടന റിപ്പോര്‍ട്ടിന്റെ കമീഷന്‍ ചര്‍ച്ചക്ക് അതുല്‍ കുമാര്‍ അഞ്ജാന്‍, നാഗേന്ദ്രനാഥ് ഓഝ, സ്വപന്‍ ബാനര്‍ജി, സത്യന്‍ മൊകേരി, ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ നേതൃത്വം നൽകി.
രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടിന്റെ ചര്‍ച്ചക്ക് ഡോ. ബാല്‍ ചന്ദ്ര കാംഗോ, ആനി രാജ, ബന്ത് സിങ് ബ്രാര്‍ എന്നിവരാണ് നേതൃത്വം നൽകിയത്.
പാര്‍ട്ടി പരിപാടി, ഭരണഘടന കമീഷന്‍ ചര്‍ച്ചകള്‍ പല്ലബ് സെന്‍ ഗുപ്ത, കാനം രാജേന്ദ്രന്‍, അഡ്വ. കെ. പ്രകാശ് ബാബു, അനില്‍ രജിംവാലെ, അപരാജിത രാജ, സി. മഹേന്ദ്രന്‍, സമര്‍ ഭണ്ഡാരി എന്നിവര്‍ നയിച്ചു. വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം കമീഷന്‍ റിപ്പോര്‍ട്ടുകള്‍ പ്രതിനിധി സമ്മേളനത്തിന്റെ പൊതുവേദിയില്‍ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.