ന്യൂഡല്‍ഹി: ചുണ്ടുണങ്ങിയ കുഞ്ഞുങ്ങളെ ചുമലിലും വികലാംഗരും വൃദ്ധരുമായ ഉടപ്പിറപ്പു കളെ നടുപ്പുറത്തുമേറ്റി നോക്കെത്താദൂരത്തേക്ക് നടന്നുനീങ്ങുന്ന മനുഷ്യർ. വഴിയില്‍ ലാത്തിയുമായി തടഞ്ഞാല്‍ മതിലുചാടി വളഞ്ഞവഴിക്കുപോയി വീണ്ടും റോഡിലെത്തണം. എന്തി നാണ് ദുരിതം പിടിച്ച ഈ യാത്രയെന്നു ചോദിച്ചാല്‍ വീട്ടിലെത്തിയാല്‍ വെള്ളം കുടിച്ചെങ്കി ലും മരിക്കാമെന്ന മറുപടി. ശനിയാഴ്ച രാവിലെ ഉത്തര്‍പ്രദേശ് സര്‍ക്കാറിെൻറ ആദ്യ ബസ് വരുന്നതുവരെ കുടിയേറ്റ തൊഴിലാളികള്‍ കാല്‍നടയായി ഡല്‍ഹി അതിര്‍ത്തി കടന്നുകൊണ്ടേയിരുന്നു.
ഒടുവില്‍ പലായനത്തിന് തുനിഞ്ഞവരെ സഹായിക്കാന്‍ ബസുകള്‍ അയച്ചതോടെ കോവിഡ്-19 നിയന്ത്രണത്തിന് രാജ്യം കൈക്കൊണ്ട സകല നിയന്ത്രണങ്ങളും കീഴ്മേല്‍ മറിഞ്ഞു.
കോവിഡ് ബാധയെന്ന ദുരന്തം തടയാന്‍ പ്രധാനമന്ത്രി കൈെക്കാണ്ട മിന്നല്‍ നടപടി തന്നെ വലിയൊരു ദുരന്തത്തിലേക്ക് രാജ്യത്തെ വഴി നടത്തുമോ എന്നുതോന്നിക്കുന്ന ഭീതിയുടെ കാഴ്ചയാണ് ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളായ ഗാസിപൂരും ഗാസിയാബാദും കോശാംബിയും ശനിയാഴ്ച രാത്രിയാകുമ്പോഴും നല്‍കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് വൈകിയുദിച്ച വിവേകം കൊണ്ട് തടയാന്‍ കഴിയാത്ത വിധം ഡല്‍ഹിയിലെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം കൈവിട്ടുപോയിരുന്നു.
രോഗികള്‍ക്കുള്ള സമ്പര്‍ക്ക വിലക്കും രോഗമില്ലാത്തവര്‍ പാലിക്കേണ്ട സാമൂഹിക അകലവുമൊന്നുമല്ല, വീടണയുക മാത്രമാണ് അവരുടെ ലക്ഷ്യം. ഗാസിപൂരില്‍ രാവിലെ ഒമ്പതുമണിക്ക് ആദ്യ ബസ് മുതൽ നൂറുകണക്കിനാളുകളാണ് ഇടിച്ചുകയറിയത്.
ഓരോ ബസ് വരുന്തോറും ആയിരങ്ങള്‍ തിക്കിത്തിരക്കി. ബസില്‍ കയറുന്നവര്‍ക്ക് പനിയുണ്ടോ എന്നുനോക്കാനുള്ള ആരോഗ്യസംഘം എത്തുന്നത് പത്തുമണിക്കാണ്. അതിന് മുേമ്പ എട്ടു പത്തു ബസുകള്‍ നൂറോളം മനുഷ്യരെ കുത്തിനിറച്ച് അതിര്‍ത്തികടന്നു.
പരിശോധന തുടങ്ങിയപ്പോള്‍ ഒരു ബസില്‍നിന്നുതന്നെ പനിയുള്ള 10 പേരെ പിടിച്ചിറക്കി പോകരുതെന്നുപറഞ്ഞ് മാറ്റിനിര്‍ത്തി. എന്നാല്‍, അടുത്ത ബസ് വന്ന ബഹളത്തില്‍ അവരും അതിൽകയറി രക്ഷപ്പെട്ടു. തിരക്ക് ഒഴിവാക്കാന്‍ നിര്‍ത്തിയ വരികളിലും മനുഷ്യര്‍ ഒട്ടിച്ചേര്‍ന്നാണ് നില്‍ക്കുന്നത്.
ഒരു ബസില്‍ പത്ത് പേര് പനി ബാധിച്ചവരുണ്ടെങ്കില്‍ ഇതിനകം ഡല്ഹിയില്നിന്നുപോയ പതിനായിരങ്ങളില്‍ എത്ര പേര്‍ക്ക് പനിയുണ്ടാകുമെന്നും അത് ഏതൊക്കെ ഗ്രാമങ്ങളിലെത്തിയിട്ടുണ്ടാകുമെന്നും എന്നത് ഏറെ ഭീതിജനകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.