ന്യൂഡൽഹി: കോവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായുള്ള രണ്ടാമത്തെ ട്രയൽ റണ്‍ വെള്ളിയാഴ്ച നടക്കും. രാജ്യത്തെ മുഴുവൻ ജില്ലകളിലാണ് ട്രയൽ റൺ നടക്കുകയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. കോവിഡ് വാക്സിൻ ഇന്റലിജൻസ് നെറ്റ്വർക്ക് (കോ-വിൻ) ആപ്ലിക്കേഷന്റെ പ്രവർത്തന സാധ്യത വിലയിരുത്തുകയാണ് ലക്ഷ്യം.
ജനുവരി രണ്ടിനാണ് കേരളം അടക്കം രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ആദ്യത്തെ ട്രയൽ റൺ നടന്നത്. നേരത്തെ, പഞ്ചാബ്, അസം, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ എട്ടു ജില്ലകളില്‍ നടത്തിയ റിഹേഴ്സല്‍ വിജയകരമായിരുന്നു.
കേരളത്തിൽ തിരുവനന്തപുരം പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി, പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, കിംസ് ആശുപത്രി, ഇടുക്കി വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രം, വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ട്രയൽ റൺ നടന്നത്.
വാക്സിൻ നൽകുന്നതിനുള്ള മുൻഗണന പട്ടിക തയാറാക്കാൻ സംസ്ഥാനങ്ങൾക്ക് നേരത്തേ കേന്ദ്രം നിർദേശം നൽകിയിരുന്നു. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർ, മുന്നണി പ്രവർത്തകർ, പ്രായമായവർ, ഗുരുതര അസുഖങ്ങളുള്ളവർ എന്നിങ്ങനെ ക്രമത്തിൽ 30 കോടി പേർക്കാണ് വാക്സിൻ നൽകുക.
'കോവിഷീൽഡ്' വാക്സിനും ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐ.സി.എം.ആർ) ചേർന്ന് തദ്ദേശീയമായി വികസിപ്പിച്ച വാക്സിനും വിതരണം ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. ഈ മാസം 13ന് രാജ്യത്ത് വാക്സിൻ വിതരണം തുടങ്ങുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.
ഇന്ത്യയിൽ പുണെ ആസ്ഥാനമായുള്ള സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് കോവിഷീൽഡ് വാക്സിൽ നിർമിക്കുന്നത്. അഞ്ചുകോടി ഡോസ് വാക്സിൻ ഇതിനകം സംഭരിച്ചു കഴിഞ്ഞതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദർ പൂനവാല അറിയിച്ചിരുന്നു.
ഫൈസർ, മൊഡേണ വാക്സിനുകളെ അപേക്ഷിച്ച് കോവിഷീൽഡ് സാധാരണ റഫ്രിജറേറ്ററിന്റെ ഊഷ്മാവിൽ സൂക്ഷിക്കാമെന്നതും ഒരാൾക്ക് രണ്ട് ഡോസ് വാക്സിൻ എടുക്കാൻ 1000 രൂപയേ ചെലവ് വരൂയെന്നതും കോവിഷീൽഡിന്റെ നേട്ടമായാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.