ന്യൂഡൽഹി: രാജസ്ഥാനിലെ ബി.ജെ.പി തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പ്രസംഗത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം. കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നവരും നുഴഞ്ഞുകയറ്റക്കാരുമെന്ന് മുസ്ലിംകളെ വിശേഷിപ്പിച്ച പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം രംഗത്തെത്തി. മോദിക്കെതിരെ കോൺഗ്രസും സി.പി.എമ്മും തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. മോദിക്കെതിരെ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഡൽഹി പൊലീസിൽ പരാതി നൽകി.
പ്രകടന പത്രികയും മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിന്റെ പ്രസംഗവും മോദി ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന് കുറ്റപ്പെടുത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, യഥാർഥ വസ്തുത പ്രധാനമന്ത്രിയെ ധരിപ്പിക്കാൻ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സമയം തേടിയിട്ടുണ്ടെന്നും വിശദീകരിച്ചു. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് പ്രസംഗിച്ച മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകാൻ വിവിധ പാർട്ടികൾ ജനങ്ങളോട് ആഹ്വാനം ചെയ്തു. അതേസമയം, മോദിയുടെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ വിസമ്മതിച്ചു.
ആദ്യഘട്ട വോട്ടെടുപ്പിനുശേഷം പരാജയം ഭയന്നാണ് മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയുമായി രംഗത്തുവന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന കോൺഗ്രസ് പ്രകടന പത്രികക്ക് ലഭിക്കുന്ന പിന്തുണയിൽ വിറളിപിടിച്ചാണ് പ്രസ്താവനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദിയുടേത് വിദ്വേഷപ്രസംഗം മാത്രമല്ല, യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രം കൂടിയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. സംഘ്പരിവാർ ആശയങ്ങൾ ഉൾക്കൊണ്ട് അദ്ദേഹം കള്ളം പ്രചരിപ്പിക്കുകയാണ്. രാജ്യത്തെ 140 കോടി ജനങ്ങൾ ഗീബൽസിയൻ തന്ത്രങ്ങൾക്ക് പുല്ലുവില കൽപിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മോദിയുടെ പ്രസംഗം പെരുമാറ്റച്ചട്ടത്തിനെതിരും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയ വിദ്വേഷ പ്രസംഗത്തിന്റെ പരിധിയിൽപെടുന്നതുമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. സുപ്രീം കോടതി ഇതിനെതിരെ സ്വമേധയാ കേസെടുക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രകടന പത്രികയെക്കുറിച്ച് മോദി കള്ളം പ്രചരിപ്പിക്കുകയാണെന്ന് രാജ്യനിവാസികൾക്ക് മാത്രമല്ല, ലോകത്തിനാകെ അറിയാമെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. വെറുപ്പും വിദ്വേഷവും പരത്താതെ രാജ്യത്തെ യഥാർഥ പ്രശ്നങ്ങളായ ദാരിദ്ര്യം, പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാൻ മോദി തയാറാകണമെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു.
രാജ്യത്തെ സമ്പത്തിന്റെ ആദ്യ അവകാശം മുസ്ലിംകൾക്കാണെന്നാണ് മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോൾ കോൺഗ്രസ് പറഞ്ഞത്. നിങ്ങളുടെ സ്വത്തിന്റെയും, അമ്മമാരുടെയും പെങ്ങന്മാരുടെയും സ്വർണത്തിന്റെയും കണക്കെടുക്കുമെന്നാണ് കോൺഗ്രസ് പ്രകടന പത്രികയിലുള്ളത്. എന്നിട്ട് അത് എണ്ണിത്തിട്ടപ്പെടുത്തി വീതം വെക്കും. സമ്പത്ത് സ്വരുക്കൂട്ടി ആർക്കു നൽകുമെന്നാണ് ഇതിന്റെ അർഥം? ആരാണ് കൂടുതൽ മക്കളുണ്ടാക്കുന്നത് അവർക്ക് വീതം വെക്കും. നുഴഞ്ഞുകയറി വന്നവർക്ക് വീതം വെക്കും. നിങ്ങൾ അധ്വാനിച്ച് സമ്പാദിച്ച പണം നുഴഞ്ഞുകയറിവന്നവർക്ക് നൽകണോ? നിങ്ങൾക്കതിന് സമ്മതമാണോ? (‘‘ഇല്ലാ’’ എന്ന് ബി.ജെ.പി പ്രവർത്തകരുടെ ആർപ്പുവിളി). അമ്മ പെങ്ങന്മാരെ, ഈ അർബൻ നക്സലുകളുടെ ചിന്ത നിങ്ങളുടെ കെട്ടുതാലി പോലും നഷ്ടപ്പെടുത്തുന്നിടത്തോളം എത്തിയിരിക്കുന്നു. അമ്മ പെങ്ങന്മാരുടെ സ്വർണാഭരണങ്ങൾ പ്രദർശനത്തിന് മാത്രമുള്ളതല്ല. അത് ആത്മാഭിമാനത്തിന്റെ കാര്യം കൂടിയാണ്.
വിവാദ പ്രസ്താവനക്കുശേഷം തിങ്കളാഴ്ച അലീഗഢിലെ റാലിയിൽ മോദി നിലപാട് മയപ്പെടുത്തി. കോൺഗ്രസിനെതിരെയുള്ള ആരോപണങ്ങൾ ആവർത്തിച്ചെങ്കിലും മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രയോഗങ്ങൾ ഉണ്ടായില്ല. മുത്തലാഖ് നിരോധിച്ചതും ഹജ്ജ് ക്വോട്ട വർധിപ്പിച്ചതുമടക്കം മുസ്ലിംകൾക്കായി ചെയ്ത സേവനങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു പ്രസംഗം.
‘‘ഒരുപാട് പെൺമക്കളുടെ ജീവിതം മുത്തലാഖ് മൂലം നശിച്ചു. അതിനെതിരെ നിയമം കൊണ്ടുവന്ന ഞങ്ങൾ അവരുടെ ഭാവിജീവിതം ഭദ്രമാക്കി. കോൺഗ്രസിന്റെയും ഇൻഡ്യ സഖ്യത്തിന്റെയും യഥാർഥ ഉദ്ദേശ്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനാണ് താൻ ശ്രമിക്കുന്നത്. കോൺഗ്രസും സമാജ്വാദി പാർട്ടിയും പ്രീണന രാഷ്ട്രീയമാണ് കളിക്കുന്നത്’’ - മോദി പറഞ്ഞു. രാഹുൽ ഗാന്ധിയെ ശഹ്സാദ (രാജകുമാരൻ) എന്ന് വിശേഷിപ്പിച്ച മോദി, അമ്മ പെങ്ങന്മാരുടെ പണവും സ്വത്തും തട്ടിയെടുത്ത് വിതരണം ചെയ്യലാണ് കോൺഗ്രസ് ലക്ഷ്യമെന്ന് ആവർത്തിച്ചു. ഇത് മാവോയിസ്റ്റ്, കമ്യൂണിസ്റ്റ് ചിന്തയാണ്. നിരവധി രാജ്യങ്ങൾ ഇതുമൂലം നശിച്ചു. ഇതേനയം ഇന്ത്യയിലും നടപ്പാക്കാനാണ് കോൺഗ്രസും ഇൻഡ്യ സഖ്യവും ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.