മല്ലികാർജുൻ ഖാർഗെ
ബംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ബംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനു പിന്നാലെ ചൊവ്വാഴ്ച രാത്രിയോടെയാണ് 83കാരനായ ഖാർഗെയെ എം.എസ്. രാമയ്യ ആശുപത്രിയിലേക്ക് മാറ്റിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ അദ്ദേഹത്തെ നിരവധി പരിശോധനകൾക്ക് വിധേയമാക്കി. ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു.
സെപ്റ്റംബർ 24ന് പട്‌നയിൽ നടന്ന കോൺഗ്രസ് പ്രവർത്തക സമിതിയുടെ യോഗത്തിൽ ഖാർഗെ പങ്കെടുത്തിരുന്നു. ചൊവ്വാഴ്ച രാവിലെ കർണാടകയിലെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവരിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ഖാർഗെ മാധ്യമപ്രവർത്തകരോട് സംസാരിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി അദ്ദേഹത്തിന്‍റെ ജന്മാനാടായ കലബുറഗി ഉൾപ്പെടെ സന്ദർശിക്കുകയുമുണ്ടായി. വെള്ളപ്പൊക്ക ദുരിത ബാധിതർക്ക് നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഏഴിന് നാഗലാൻഡിലെ കൊഹിമയിൽ നടക്കുന്ന പൊതു റാലിയിൽ പങ്കെടുക്കാനിരിക്കെയാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.