ന്യൂഡൽഹി: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിന് മടി കാണിക്കേണ്ടതില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കരൺ സിങ്. പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പാർട്ടി വ്യക്തമാക്കിയതിന് പിന്നാലെയാണ് സിങ്ങിന്റെ പ്രതികരണം. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാനുള്ള അനുമതി നൽകിയത് സുപ്രീം കോടതിയാണെന്നും താൻ ക്ഷേത്ര നിർമാണത്തിനായി 11 ലക്ഷം രൂപ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 22നാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുക. രഘുവംശജനെന്ന നിലയിൽ ചടങ്ങിൽ പങ്കെടുക്കണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നും ശാരീരിക പ്രയാസങ്ങളാൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും സിങ് പറഞ്ഞു. ലോകത്താകമാനമുള്ള കോടിക്കണക്കിന് ഹിന്ദുക്കളാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ആഘോഷിക്കുന്നത്. അന്നേ ദിവസം ജമ്മുവിലെ രഘുനാഥ ക്ഷേത്രത്തിൽ പ്രത്യേക ആഘോഷ പരിപാടി സംഘടിപ്പിക്കുനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബുധനാഴ്ച ചേർന്ന യോഗത്തിന് പിന്നാലെയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, അധീർ രഞ്ജൻ ചൗധരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയത്. ക്ഷേത്ര നിർമാണം ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കമാണെന്നും ആർ.എസ്.എസ്-ബി.ജെ.പി പരിപാടിയിൽ പങ്കെടുക്കാനില്ലെന്നുമായിരുന്നു നേതാക്കളുടെ പരാമർശം.
അതേസമയം തങ്ങളുടെ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുന്നില്ലെങ്കിലും പിന്നീട് എപ്പോഴെങ്കിലും സന്ദർശിക്കുമെന്നും പാർട്ടി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.