ലഖ്നോ: കുറ്റവാളികൾക്ക് കൂട്ടുനിൽക്കുന്നുവെന്ന് ആരോപണം നേരിടുന്ന ഉത്തർപ്രദേശ് പൊലീസിനെതിരെ വിമർശനവുമായി യുവതി. പീഡനശ്രമത്തിനെതിരെ പരാതി നൽകിയ തന്നോട് ബലാത്സംഗത്തിനിരയായ ശേഷം പരാതിയുമായി വരാനാണ് പൊലീസ് പറഞ്ഞതെന്ന് ഉന്നാവിലെ ഹിന്ദുപുർ ഗ്രാമത്തിൽ നിന്നുള്ള യുവതി ആരോപിക്കുന്നു. യുവതിയുടെ പരാതി പൊലീസ് ഫയൽ ചെയ്തില്ല.
'ബലാത്സംഗം നടന്നില്ലല്ലോ, അത് സംഭവിച്ച ശേഷം പരാതിയുമായി വന്നാൽ മതി' എന്നാണ് പൊലീസ് ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞതെന്ന് യുവതി വ്യക്തമാക്കുന്നു. പരാതിപ്പെട്ടാൽ കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്.
ഏതാനും മാസങ്ങൾക്ക് മുമ്പ് ഗ്രാമത്തിലെ മൂന്ന് പേർ ചേർന്ന് ഇവരെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് വനിത ഹെൽപ് ലൈനായ 1090ൽ വിളിച്ച് പരാതിപ്പെട്ടു. പൊലീസിന്‍റെ നമ്പറായ 100ൽ വിളിക്കാനാണ് നിർദേശം കിട്ടിയത്. ഈ നമ്പറിൽ വിളിച്ചപ്പോൾ ഉന്നാവ് പൊലീസിൽ പരാതിപ്പെടാൻ പറഞ്ഞു. മൂന്ന് മാസമായി താൻ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുന്നു. പരാതി സ്വീകരിക്കാനോ കേസെടുക്കാനോ ഇവർ തയാറാകുന്നില്ല.
പരാതിപ്പെട്ടാൽ തന്നെ കൊല്ലുമെന്ന് പ്രതികൾ വീട്ടിലെത്തി നിരവധി തവണ ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.