ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കേ, അതിലെ വിവാദ വ്യവസ്ഥകൾ പ്രകാരം മതം നോക്കി പൗരത്വം നൽകാനുള്ള വിജ്ഞാപനത്തിനെതിരെ മുസ്ലിംലീഗ് സമർപ്പിച്ച അപേക്ഷ തള്ളണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീംകോടതിയിൽ.
കഴിഞ്ഞ മാസം 28ന് ആഭ്യന്തര മന്ത്രാലയം ഇറക്കിയ വിജ്ഞാപനത്തിനെതിരായ അപേക്ഷ ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കേയാണ് കേന്ദ്ര സർക്കാറിെൻറ എതിർ സത്യവാങ്മൂലം. പാകിസ്താൻ, ബംഗ്ലദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിൽ കുടിയേറിയവർക്ക് പൗരത്വം നൽകുന്നതിൽ മുസ്ലിംകളെ ഒഴിവാക്കി സാമുദായിക വിവേചനം കാണിക്കുന്നത് ലീഗ് ചോദ്യം ചെയ്തിട്ടുണ്ട്. ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഛത്തിസ്ഗഢ് എന്നിവിടങ്ങളിലെ 13 ജില്ലകളിലുള്ള ഹിന്ദു, സിഖ്, ക്രൈസ്തവ, പാഴ്സി, ബുദ്ധ, ജൈന മതങ്ങളിൽപെട്ടവർക്ക് പൗരത്വം അനുവദിക്കാൻ വഴിയൊരുക്കുന്നതാണ് വിജ്ഞാപനം. ഈ വിജ്ഞാപനത്തിൽ പുതുമയൊന്നുമില്ലെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. പൗരത്വം നൽകുന്നതിന് നിലവിലെ ഏതെങ്കിലും നിയമം ഭേദഗതി ചെയ്യുന്നുമില്ല. പൗരത്വ അപേക്ഷകളിൽ തീരുമാനമെടുക്കാനുള്ള അധികാരം ജില്ല കലക്ടർക്ക് നൽകുകയാണ് പുതിയ വിജ്ഞാപനത്തിൽ ചെയ്തിരിക്കുന്നത്.
അഫ്ഗാൻ, പാകിസ്താൻ, ബംഗ്ലദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷ വിഭാഗക്കാർക്ക് മാത്രമാണ് ചട്ടപ്രകാരമുള്ള രേഖകളുടെ അടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കുന്നത്. ഭരണഘടനയുടെ 14ാം അനുഛേദം വ്യവസ്ഥ ചെയ്യുന്ന സമത്വത്തിന് ഉത്തരവ് എതിരല്ല. പൗരത്വം നൽകുന്നതിന് സമാന വ്യവസ്ഥകളോടെ അഞ്ച് ഉത്തരവുകൾ 2004, 2005, 2006, 2016, 2018 വർഷങ്ങളിൽ ഇറക്കിയിട്ടുണ്ടെന്നും സർക്കാർ വിശദീകരിച്ചു. ഭരണഘടനക്ക് വിരുദ്ധമായി മതം നോക്കി പൗരത്വം നൽകുന്ന വിവാദ പൗരത്വ ഭേദഗതി നിയമം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കേ, അതിലെ വിവാദ വ്യവസ്ഥകൾക്ക് അനുസൃതമായി ഇപ്പോൾ വിജ്ഞാപനം ഇറക്കുന്നത് നിയമസാധുതയില്ലാത്തതും ദുരുദ്ദേശ്യപരവും കോടതി നടപടികളെ അവമതിക്കുന്നതുമാണെന്ന ലീഗിെൻറ വാദത്തിന് സത്യവാങ്മൂലത്തിൽ സർക്കാർ മറുപടി നൽകിയിട്ടില്ല.
മതം നോക്കി പൗരത്വം അനുവദിക്കാനുള്ള അധികാരം ഏതു നിയമ വ്യവസ്ഥ പ്രകാരമാണ് കിട്ടിയത് എന്നതിനും വിശദീകരണമില്ല. അഡ്വ. ഹാരിസ് ബീരാൻ മുഖേന നൽകിയ അപേക്ഷയിൽ ലീഗിന് വേണ്ടി ചൊവ്വാഴ്ച കപിൽ സിബൽ സുപ്രീംകോടതിയിൽ ഹാജരാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.