ബെയ്ജിങ്: പാകിസ്താനെ മേഖലയിലെ ഏറ്റവും മോശം രാജ്യമായി ചിത്രീകരിച്ച് ഉപഭൂഖണ്ഡത്തില്‍ മേല്‍ക്കൈ നേടാന്‍ ബ്രിക്സ് ഉച്ചകോടിയെ ഇന്ത്യ അതിവിദഗ്ധമായി ഉപയോഗപ്പെടുത്തിയെന്ന് ചൈന. ചൈനയിലെ ഒൗദ്യോഗിക ഇംഗ്ളീഷ് ദിനപ്പത്രം ‘ഗ്ളോബല്‍ ടൈംസി’ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇന്ത്യക്കെതിരെ കടുത്ത ആരോപണം. ഐക്യരാഷ്ട്ര സഭാ സുരക്ഷാകൗണ്‍സിലില്‍ സ്ഥിരാംഗത്വം, ആണവ ദാതാക്കളുടെ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) അംഗത്വം എന്നിവ നേടിയെടുക്കാന്‍ ബ്രിക്സ് ഉച്ചകോടിയില്‍ ഇന്ത്യ സ്വയം മേനിനടിക്കുകയായിരുന്നൂവെന്നും പത്രം ആരോപിച്ചു. \
ഇന്ത്യ-പാക് സംഘര്‍ഷം മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ ബ്രിക്സ് ഉച്ചകോടിയിലേക്ക് ബിംസ്ടെക്(ദക്ഷിണേഷ്യ-ദക്ഷിണ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മ) രാജ്യങ്ങളെയും ക്ഷണിച്ചതിനുപിന്നില്‍ ഇന്ത്യക്ക് നയതന്ത്രപരമായ നിഗൂഢ ലക്ഷ്യങ്ങളുണ്ട്. പാകിസ്താന്‍ ഒഴികെ മേഖലയിലെ എല്ലാ രാജ്യങ്ങളെയും സമ്മേളനത്തിന് ക്ഷണിച്ചതിലൂടെ അവരെമാത്രം ‘തൊട്ടുകൂടാത്ത’ രാജ്യമാക്കി.
ബിംസ്ടെക് രാജ്യങ്ങളെ ബ്രിക്സ് രാജ്യങ്ങള്‍ക്കൊപ്പം അണിനിരത്താനായതിലൂടെ ‘ആസന്നമരണാവസ്ഥ’യിലേക്ക് പോയിക്കൊണ്ടിരുന്ന ഒരു സംഘടനക്ക് ജീവന്‍ നല്‍കാന്‍ സാധിച്ചുവെന്നും ബ്രിക്സിനെ പരാമര്‍ശിച്ച് പത്രം പറയുന്നു. ഉപഭൂഖണ്ഡത്തിലെ കൂട്ടായ്മയില്‍ ഇന്ത്യക്ക് മേധാവിത്വം കൈവരുന്നത് ചെറുരാഷ്ട്രങ്ങളില്‍ ആശങ്കയും ഭീതിയും സൃഷ്ടിക്കുമെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.