വാരണാസി: ജനത കർഫ്യുവും തുടർന്നുണ്ടായ ലോക്ഡൗണും മൂലം മാതാപിതക്കൾക്ക് പണി ഇല്ലാതായതോടെ വിശപ്പകറ്റാൻ പുല്ല് തി ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തിലെ കുട്ടികൾ. മോദിയുടെ മണ്ഡലമായ വാരണാസിയിലെ ഗ്രാമത്തിലുള്ള കുട ്ടികൾ പുല്ല് തിന്നുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അവർക്ക് ആഹാരസാധനങ്ങൾ എത്തുകയും ചെയ്തു. വാരണാസി ജില്ലയിലെ ബഡാഗാവ് ബ്ലോക്കിലെ കൊയ്രിപുർ ഗ്രാമത്തിലായിരുന്നു സംഭവം.
മുസാഹർ സമുദായക്കാർ താമസിക്കുന്ന മുസാഹർ ബസ്തിയിലെ ആറ് കുട്ടികളാണ് ' 'അക്രി ' എന്നറിയപ്പെടുന്ന പുല്ല് കഴിച്ച് വിശപ്പടക്കിയത്. കന്നുകാലികൾക്ക് കൊടുക്കാനായി സൂക്ഷിച്ച പുല്ലാണിത്. അഞ്ച് വയസുകാരായ റാണി, പൂജ, വിശാൽ, നീതു, സോണി, ഗോലു എന്നിവർ കന്നുകാലികൾക്ക് വൈക്കോലിനൊപ്പം കൊടുക്കുന്ന 'ഫലിയാൻ' എന്ന കുരു തിന്നുന്ന വിഡിയോയും പുറത്തു വന്നിരുന്നു. തിങ്കളാഴ്ച മുതൽ കുട്ടികൾ പട്ടിണിയിൽ ആയിരുന്നെന്ന് സംഭവം പുറത്തു കൊണ്ടുവന്ന പ്രാദേശിക മാധ്യമപ്രവർത്തകനായ രാജ് കുമാർ തിവാരിയെ ഉദ്ധരിച്ച് 'ദി വയർ ' റിപ്പോർട്ട് ചെയ്തു.
ആദ്യ ദിവസം സമീപത്തുള്ള ഫാമിലെ ഉരുളക്കിഴങ്ങ് പെറുക്കി തിന്നാണ് ഇവർ വിശപ്പടക്കിയത്. അത് കിട്ടാതായതോടെ രണ്ടുനാൾ പട്ടിണിയിരുന്നു. വിശപ്പ് സഹിക്കാനാകാതെയാണ് വെള്ളവും ഉപ്പും ചേർത്ത് പുല്ല് തിന്നത്.
സംഭവം വൈറലായതോടെ ബഡാഗാവ് പൊലീസ് സ്റ്റേഷൻ ഓഫിസർ സഞ്ജയ് കുമാർ സിങ് ഇവർക്ക് ഭക്ഷണമെത്തിച്ചു. വാരണാസി ജില്ലാ മജിസ്ട്രേറ്റിന്റെ നിർദേശപ്രകാരം 15 കിലോ ഭക്ഷ്യവസ്തുക്കൾ വീതം ഇവിടുത്തെ 10 കുടുംബങ്ങളിൽ എത്തിച്ചു. മുൻ എം.എൽ.എ അജയ് റായിയും ഇവർക്ക് സഹായവുമായെത്തി.
ദിവസ വേതനം ഇല്ലാതായതോടെ പട്ടിണിയാണെന്ന് പറഞ്ഞിട്ടും ഗ്രാമ പ്രധാൻ ശിവരാജ് യാദവ് സഹായിച്ചില്ലെന്ന് ഗ്രാമവാസികൾ പരാതിപ്പെടുന്നു. " മൂന്ന് നാല് ദിവസം കൂടിയാണ് കുട്ടികൾക്ക് ആഹാരം കിട്ടുന്നത്. വിശപ്പ് സഹിക്കാനാകാതെയാണ് ഈ കുഞ്ഞുങ്ങൾ പുല്ല് തിന്നത് " - കുട്ടികളിലൊരാളുടെ അമ്മ പറഞ്ഞു. കൂടുതൽ ഭക്ഷ്യവസ്തുക്കൾ എത്തിക്കാമെന്ന ജില്ലാ അധികൃതരുടെ ഉറപ്പിൽ ആശ്വസിച്ചിരിക്കുകയാണ് ഗ്രാമവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.