നാരായൺപുർ: ഛത്തീസ്ഗഡിലെ നാരായൺപുർ ജില്ലയിലെ ഖഡ്കഗാവോൺ ഗ്രാമത്തിൽനിന്ന് മതപരിവർത്തനം ആരോപിച്ച് പുറത്താക്കപ്പെട്ട ആദിവാസി കുടുംബത്തിന് ഒടുവിൽ തിരിച്ചെത്താൻ അനുവാദം. കുടുംബാംഗങ്ങൾ തങ്ങളുടെ പഴയ മതവിശ്വാസത്തിലേക്ക് മടങ്ങുമെന്ന് സമ്മതിച്ചതിനെ തുടർന്നാണ് ഗ്രാമവാസികൾ അവരെ തിരിച്ചെടുക്കാൻ തയ്യാറായത്. ജൂൺ 30നായിരുന്നു സംഭവങ്ങളുടെ തുടക്കം.
കുടുംബനാഥനായ മന്തു ദുഗ്ഗ ക്രിസ്തുമതം സ്വീകരിച്ചിരുന്നതായും, മകൻ മോഹൻ ദുഗ്ഗ കബീർ പന്ത് (കബീർ പന്ത് എന്നത് 15ാം നൂറ്റാണ്ടിലെ പ്രശസ്തനായ ഭക്തി പ്രസ്ഥാന കവിയും സന്യാസിയുമായ കബീർ ദാസിന്റെ ആശയങ്ങളെയും ദർശനങ്ങളെയും പിന്തുടരുന്ന ഒരു മത-ആത്മീയ സമുദായമാണ്. ഈ പാതയെ പിന്തുടരുന്നവരെ ‘കബീർ പന്തികൾ’ എന്ന് വിളിക്കുന്നു) പിന്തുടരുന്നതായും ഗ്രാമവാസികൾ ആരോപിക്കുന്നു. ഗ്രാമത്തിലെ പരമ്പരാഗതമായ ഗോത്രവർഗ ആചാരങ്ങളിൽ ഈ കുടുംബം പങ്കെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ പുറത്താക്കാൻ തീരുമാനിച്ചത്.
വർഷങ്ങളായി തങ്ങൾ ഇവരോട് പാരമ്പര്യത്തിലേക്ക് മടങ്ങിവരാൻ ആവശ്യപ്പെട്ടിരുന്നതായും, എന്നാൽ വഴങ്ങാത്തതിനെ തുടർന്ന് ഗ്രാമ സഭ ചേർന്ന് പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഗ്രാമവാസികൾ അവകാശപ്പെട്ടു.ഗ്രാമത്തിൽ ഏകദേശം 12 കുടുംബങ്ങൾ ഇതര മതവിശ്വാസങ്ങളിലേക്ക് മാറിയിട്ടുണ്ടെങ്കിലും ദുഗ്ഗ കുടുംബത്തെ മാത്രമാണ് പുറത്താക്കിയതെന്ന് ഗ്രാമവാസികളിലൊരാളായ രാജ്മാൻ കുമേതി പറഞ്ഞു. കുടുംബത്തിന്റെ വീട് തകർത്തിട്ടില്ലെങ്കിലും, അവരുടെ സാധനസാമഗ്രികൾ വീട്ടിൽ നിന്ന് നീക്കം ചെയ്തിരുന്നു.
എന്നാൽ, താൻ കബീർ പന്ത് പിന്തുടരുന്നതുകൊണ്ടാണ് ഗ്രാമത്തിൽ താമസിക്കാൻ അനുവദിക്കാത്തതെന്ന് മോഹൻ ദുഗ്ഗ മാധ്യമങ്ങളോട് പ്രതികരിച്ചു.സംഭവമറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും ഗ്രാമത്തിലെത്തി ചർച്ചകൾ നടത്തിയിരുന്നു. തുടർന്ന്, തങ്ങൾ തങ്ങളുടെ പരമ്പരാഗത ഗോത്രവിശ്വാസത്തിലേക്ക് മടങ്ങുമെന്ന് കുടുംബം സമ്മതിക്കുകയായിരുന്നു.
ഇതിനുശേഷം, ഗ്രാമവാസികൾ കുടുംബത്തെ തിരിച്ചെടുക്കാൻ സമ്മതിക്കുകയും, ഗ്രാമത്തിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തുവെന്ന് നാരായൺപുർ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് സുശീൽ നായക് വ്യക്തമാക്കി. തുടർന്ന്, കുടുംബം ആചാരപരമായ ചടങ്ങുകൾ നടത്തി ഗോത്രവർഗ ആചാരങ്ങളും കീഴ്വഴക്കങ്ങളും തുടർന്നും പാലിക്കുമെന്ന് ഗ്രാമത്തിന് ഉറപ്പുനൽകിയതായും റിപ്പോർട്ടുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.