തൻവീർ അഹ്മദ്
ന്യൂഡൽഹി: രാജ്യത്ത് 600 മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ നിർത്തലാക്കി റെയിൽവേ സമയവിവര പട്ടിക അടിമുടി മാറ്റുന്നു. രാത്രി സ്റ്റോപ്പുകൾ ഉൾപ്പെെട രാജ്യത്തെ 10,200 സ്റ്റോപ്പുകളും നിർത്തലാക്കാൻ റെയിൽവേ പദ്ധതി തയാറാക്കുന്നു. ഡിസംബർ ആദ്യത്തോടെ പദ്ധതിയുടെ പൂർണ രൂപം പ്രഖ്യാപിച്ചേക്കും. ഇതനുസരിച്ച് 360 പാസഞ്ചർ ട്രെയിനുകൾ മെയിൽ, എക്സ്പ്രസ് ട്രെയിനുകളായി ഉയർത്തും. 120 മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ സൂപ്പർഫാസ്റ്റ് ട്രെയിനുകളുടെ നിലവാരത്തിലേക്ക് മാറും.
അതേസമയം, ഇത് എന്നു തുടങ്ങുമെന്ന കൃത്യമായ തീയതി ഇപ്പോൾ പറയാനാവില്ലെന്നും കോവിഡ് പ്രതിസന്ധി പൂർണമായി ഒഴിഞ്ഞ് സാധാരണ നിലയിൽ സർവിസ് പുനരാരംഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂ എന്നും റെയിൽവേ ബോർഡ് ചെയർമാൻ വി.കെ. യാദവ് പറഞ്ഞു. പുതിയ സംവിധാനം നടപ്പാകുന്നതോടെ സാധാരണക്കാരും വിദ്യാർഥികളും ഏെറ ആശ്രയിച്ചിരുന്ന പാസഞ്ചർ ട്രെയിനുകളുടെ എണ്ണം കുത്തനെ കുറയും.
എന്നാൽ, പുതിയ മാറ്റം ട്രെയിൻ ഗതാഗതത്തിെൻറ കാര്യക്ഷമത വർധിപ്പിക്കുമെന്നും സമയബന്ധിതമാക്കുമെന്നുമാണ് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നത്. മെയിൽ, എക്സ്പ്രസിലെ സ്ലീപ്പർ കോച്ചുകളെ എ.സി കോച്ചുകളാക്കി മാറ്റാൻ റെയിൽവേ പദ്ധതിയിടുന്നതായി അടുത്തിടെ വി.കെ യാദവ് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. 72 സീറ്റുള്ള സ്ലീപ്പർ കോച്ചുകൾ 83 സീറ്റുള്ള എ.സി കോച്ചുകളാക്കിയാണ് പുനഃക്രമീകരിക്കുന്നത്. റെയിൽവേയുടെ കപൂർത്തല ഫാക്ടറിയിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്ലീപ്പർ കോച്ചുകൾ എ.സി കോച്ചാക്കി രൂപമാറ്റം വരുത്തുന്ന പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ട്രെയിനുകളുടെ സ്പീഡ് വർധിപ്പിക്കുന്നതിെൻറ ഭാഗമായിട്ടാണ് സ്ലീപ്പർ കോച്ചുകൾ ഇല്ലാതാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.