ബംഗളൂരു: കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ഡോ. ജി. പരമേശ്വരക്കെതിരെ കുരുക്ക് മുറുക്കി ആദായനികുതി വകുപ്പ്. പരമേശ്വരയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിൽ ഇതുവരെ 100 കോടിയിലധികം രൂപയുടെ കണക്കിൽപെടാത്ത വരുമാനം കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ് വാർത്തക്കുറിപ്പിൽ അറിയിച്ചു. ജി. പരമേശ്വര ചെയർമാനായ മെഡിക്കൽ കോളജിൽ പ്രവേശന നടപടികളിൽ വൻ ക്രമക്കേട് നടന്നതായും തലവരിയായി വാങ്ങിയ പണം നികുതിവെട്ടിച്ച് പലതരത്തിലുള്ള ഇടപാട് നടത്തിയതായും അധികൃതർ അറിയിച്ചു.
കോളജിലെ 185 സീറ്റുകളിൽ ഓരോന്നിനും 50 ലക്ഷം മുതൽ 65 ലക്ഷം വരെയാണ് തലവരിപ്പണം വാങ്ങിയത്. ഇത്തരത്തിലാണ് 100 കോടിയോളം രൂപയുടെ കണക്കിൽപെടാത്ത വരുമാനം ഉണ്ടാക്കിയത്.
റെയ്ഡിൽ ഇതുവരെ 8.82 കോടിയുടെ കണക്കിൽപെടാത്ത സ്വത്തും പണമായി മാത്രം 4.22 കോടിയും കണ്ടെത്തി.
ഇതിൽ പ്രധാന ട്രസ്റ്റിയുടെ വീട്ടിൽനിന്ന് മാത്രം 89 ലക്ഷം കണക്കിൽപെടാത്ത പണം കണ്ടെടുത്തു. മെറിറ്റ് മാനദണ്ഡങ്ങൾ മറികടന്ന് രഹസ്യ ഇടപാടിലൂടെ വൻതുകക്ക് മറിച്ചുവിൽക്കുകയായിരുന്നു.
തലവരിപ്പണം കോളജ് ജീവനക്കാരുടെ പേരിൽ ബിനാമി അക്കൗണ്ടുകളിൽ നിക്ഷേപിച്ചു. ഇങ്ങനെ അഞ്ച് കോടിയോളം പിരിച്ചെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ രണ്ട് ദിവസമായി പരമേശ്വരയുടെയും മുൻ കേന്ദ്രമന്ത്രി ആർ.എൽ. ജാലപ്പയുടെയും വീട്ടിലും സ്ഥാപനങ്ങളിലും നടത്തിവരുന്ന റെയ്ഡ് തുടരുകയാണ്.ബംഗളൂരുവിലും തുമകുരുവിലുമായി മുന്നൂറിലധികം ഉദ്യോഗസ്ഥരാണ് 30ഒാളം സ്ഥലങ്ങളിലായി റെയ്ഡ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.